കളിക്കളത്തിലേതു പോലെ പലപ്പോഴും കളത്തിന് പുറത്തും നായകനാണ് മഹേന്ദ്രസിങ് ധോണി. കോവിഡ് പ്രതിസന്ധിയിൽ ധോണിയെടുത്ത നിലപാടാണ് ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങൾ ഏറെ ചർച്ച ചെയ്യുന്നത്. ഐപിഎൽ അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തിന് പിന്നാലെ ധോണി നൽകിയ നിർദേശങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.
‘ഹോട്ടൽ വിടുന്ന അവസാനത്തെയാൾ താനായിരിക്കുമെന്ന് മഹിഭായ് പറഞ്ഞു. ആദ്യം വിദേശികൾ പോകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പിന്നീട് ഇന്ത്യൻ കളിക്കാരും. എല്ലാവരും വീട്ടിൽ സുരക്ഷിതമായി എത്തി എന്ന് ഉറപ്പാക്കിയ ശേഷം നാളെയാണ് ധോണി വീട്ടിലേക്ക് പോകുക’ – ഒരു സിഎസ്കെ അംഗം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടാണ് അദ്ദേഹം റാഞ്ചിക്ക് തിരിക്കുക.
ഡൽഹിയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലാണ് കളിക്കാരെ ക്ലബ് നാട്ടിലെത്തിച്ചത്. ഇംഗ്ലണ്ട് താരങ്ങളാണ് ആദ്യമായി നാട്ടിലേക്ക് തിരിച്ചെത്തിയത്. വിവിധ ടീമുകളിലെ എട്ട് താരങ്ങളാണ് ലണ്ടനിലെത്തിയത്. മാലിദ്വീപ് വഴിയാണ് ഓസീസ് താരങ്ങൾ നാട്ടിലേക്ക് തിരിക്കുന്നത്. ബംഗ്ലാദേശ് താരങ്ങളായ ഷാകിബുൽ ഹസനും മുസ്തഫിസുർ റഹ്മാനും ചാർട്ടേഡ് വിമാനത്തിൽ സ്വന്തം നാട്ടിലേക്ക് തിരിക്കും. ദക്ഷിണാഫ്രിക്കൻ താരങ്ങളും നാട്ടിലെത്തിയിട്ടുണ്ട്. എല്ലാ ഇന്ത്യൻ കളിക്കാരോടും മൂന്നു ദിവസം വീട്ടിൽ ക്വാറന്റൈനിലിരിക്കാൻ ബിസിസിഐ നിർദേശിച്ചിട്ടുണ്ട്.