കണ്ണൂർ: ആശുപത്രികളിലെ കൊവിഡ് (Covid 19) ബാധിതർ കൂടിയ സാഹചര്യത്തിൽ കണ്ണൂർ (Kannur) ജില്ലയെ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള ‘എ’ കാറ്റഗറിയിൽ ഉൾപ്പെടുത്തി.
ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണമുയർന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി.
പൊതുപരിപാടികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, മതപരമായ ചടങ്ങുകൾ, മരണ,വിവാഹ ചടങ്ങുകൾ എന്നിവക്ക് ഇനി 50 പേരെ മാത്രമേ അനുവദിക്കൂ.
ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂടിയതിനാൽ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ കൊവിഡ് ബാധിതരുടെ പ്രവേശനം ഇനി കൺട്രോൾ റൂം വഴിയാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.അതേ സമയം, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.
നാളെ മുതൽ രാവിലെ 8 മണി മുതൽ 11 മണി വരെ മാത്രമേ ഒപി പ്രവർത്തിക്കു. പനി ബാധിച്ചെത്തുന്ന രോഗികൾക്കായി പ്രത്യേക ഫീവർ ക്ലിനിക്കും സജ്ജമാക്കിയിട്ടുണ്ട്.