കാസർകോട് ജില്ലയിൽ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1500 കടന്നേക്കുംഃ നഷ്ടപരിഹാരമായി വേണ്ടിവരിക ഏഴരക്കോടിയോളം രൂപ

Latest ഇന്ത്യ കേരളം പ്രാദേശികം

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായധനമായി ജില്ലയിൽ വിതരണം ചെയ്യേണ്ടിവരിക ഏഴരക്കോടിയോളം രൂപ. അപേക്ഷകർ 1500 കടക്കുമെന്നാണ് പ്രാഥമിക കണക്കെടുപ്പിൽ ലഭ്യമാകുന്ന സൂചന. അരലക്ഷം രൂപയാണ് ഒരു കുടുംബത്തിന് കിട്ടുക. ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചത് 527 പേരെന്നാണ് ആരോഗ്യവകുപ്പിന്റെ നിലവിലെ കണക്ക്. എന്നാൽ കേന്ദ്ര ആരോഗ്യവകുപ്പിന്റെ മാനദണ്ഡമനുസരിച്ചുള്ള കണക്കല്ല ഇതെന്ന് ആരോഗ്യവകുപ്പുതന്നെ പറയുന്നു.

കോവിഡ് ബാധിച്ച് മരിച്ച ഒരാൾക്ക് മറ്റെന്തെങ്കിലും അസുഖമുണ്ടെങ്കിൽ അവരെ കോവിഡ് മരണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. മറ്റു രോഗങ്ങളുണ്ടെങ്കിലും പോസിറ്റീവായ ഒരാൾ മരിച്ചാൽ കോവിഡ് മരണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശം പിന്നീട് വന്നു. ഈ മാനദണ്ഡമനുസരിച്ചുള്ള പുതിയ പട്ടിക ഇതുവരെയായില്ല. കേന്ദ്രസർക്കാരിന്റെ മാനദണ്ഡപ്രകാരം കണക്കെടുത്ത് 300-ലധികം പേരുകൾ ജില്ലാ ആരോഗ്യവകുപ്പ് സംസ്ഥാന കോവിഡ് സെല്ലിന് അയച്ചുകൊടുത്തിരുന്നു. ഇത്രയും പേരെ പെട്ടെന്ന് പട്ടികയിൽ ഉൾപ്പെടുത്താതെ ആഴ്ചയിൽ മൂന്നോ നാലോ പേരെ ചേർക്കുകയാണ്. 20 ശതമാനത്തിൽ താഴെ പേരുകൾ മാത്രമാണ് ഇതുവരെയായി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതു പൂർണമായും പട്ടികയിൽ ചേരുമ്പോൾ മരണസംഖ്യ 900-ത്തോളമാകും. കോവിഡ് പിടിപെട്ട് 30 ദിവസത്തിനുള്ളിൽ മരിച്ചവർക്കും ആനുകൂല്യം നൽകാനാണ് ഇപ്പൊഴത്തെ നിർദേശം. അതനുസരിച്ചുള്ള കണക്കു കൂടി കൂട്ടിയാണ് ആനുകൂല്യം വിതരണം ചെയ്യേണ്ടത് 1500-ൽ കൂടുതലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നത്.കണക്ക് എവിടെയും കൃത്യമായി ഇല്ല

കോവിഡ് ബാധിച്ച് നെഗറ്റീവായാലും മരിക്കുന്നത് രോഗം വന്ന് 30 ദിവസത്തിനുള്ളിലാണെങ്കിൽ അവർക്ക് ആനുകൂല്യം കിട്ടുമെന്നതിനാൽ ഇതുസംബന്ധിച്ച് കണക്കെടുക്കുക എളുപ്പമല്ല. ജില്ലയിലെയും അയൽ ജില്ലയിലെയും ആസ്പത്രിയിൽ ചികിത്സയിൽ കഴിഞ്ഞവർ, വീടുകളിൽ ചികിത്സയിൽ കഴിഞ്ഞവർ, മംഗളൂരുവിലുൾപ്പെടെ അന്യ സംസ്ഥാനത്തെ ആസ്പത്രികളിൽ ചികിത്സയിൽ കഴിഞ്ഞവർ ഇത്തരത്തിൽ വിവിധ വിഭാഗങ്ങളിലാണ് കോവിഡ് ബാധിതരുടെ കണക്ക്. രോഗം മാറി ദിവസങ്ങൾക്കുശേഷം മരിച്ചവരുടെ കണക്ക് ഏതുരീതിയിൽ തിട്ടപ്പെടുത്തുമെന്നതിൽ വ്യക്തതയില്ല. കണക്കെടുപ്പ് എളുപ്പമല്ലാത്തതിനാലാണ് ജില്ലാ ഭരണകൂടം ആശ്രിതരോട് ആനുകൂല്യത്തിനായി അപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. ഈ മാസം 10 മുതൽ ഓൺലൈനായി അപേക്ഷിക്കുകയാണ് വേണ്ടത്. മരണ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനും കോവിഡ് പോസിറ്റീവായതിന്റെ രേഖയ്ക്കുമൊപ്പം ചികിത്സാരേഖകളുണ്ടെങ്കിൽ അതുകൂടി ഉൾപ്പെടുത്തി വേണം അപേക്ഷിക്കാൻ.

മംഗളൂരുവിൽ മരിച്ചവർ ഏറെ

കോവിഡ് ബാധിച്ച് ഈ ജില്ലക്കാർ മരിച്ചത് ഏറെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലുമാണ്. കോവിഡ് മാറി മറ്റ് അസുഖത്താൽ മരിച്ചവർ ഏറെയും മംഗളൂരു ആസ്പത്രിയിലാണ്. ഇങ്ങനെ മരിച്ചവരുടെ രേഖകൾ കൃത്യമായി ഹാജരാക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് ഇവരുടെ ആശ്രിതരിൽനിന്ന് ആരോഗ്യവകുപ്പിന് കിട്ടുന്ന പരാതി. ഒന്നിലേറെ ആസ്പത്രിയിൽ കാണിച്ചും സൗകര്യത്തിനായി അവിടെ ബന്ധുവീട്ടിലും മറ്റും താമസിക്കുകയും ചെയ്ത് അവിടെത്തന്നെ മരിച്ചവരുമുണ്ട്. ഇവരുടെ രേഖകൾ ശേഖരിക്കാനുള്ള ബുദ്ധിമുട്ടാണ് കൂടുതൽ പേരും പരാതിയായി ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *