തിരുവനന്തപുരം: കേന്ദ്ര നിർദേശമനുസരിച്ച് കേരളത്തിൽ തടങ്കൽപാളയങ്ങൾ നിർമിക്കാൻ സംസ്ഥാന സർക്കാർ വീണ്ടും നടപടി ആരംഭിച്ചു. തിരുവനന്തപുരത്തും തൃശൂരും തടങ്കൽപാളയങ്ങൾ ആരംഭിക്കാൻ സാമൂഹിക സുരക്ഷാ വകുപ്പ് ഡയറക്ടർ പുനർവിജ്ഞാപനം പുറപ്പെടുവിച്ചു.
ഒന്നരവർഷം മുമ്പ് വിവാദമായതോടെ നിർത്തിയ പ്രക്രിയയാണ് കോവിഡ് സമയത്ത് പുനരാരംഭിച്ചത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തടങ്കൽപാളയങ്ങൾ (ഡിറ്റൻഷൻ സെൻറർ) സ്ഥാപിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ‘അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും, പാസ്പോർട്ട്/വിസ കാലാവധി തീർന്ന ശേഷവും രാജ്യത്ത് തുടരുന്ന വിദേശികളെയും, ശിക്ഷാകാലാവധി പൂർത്തിയാക്കി അവരവരുടെ രാജ്യത്തേക്ക് തിരിച്ചുപോകാനുള്ള നിയമനടപടികൾ കാത്തുകിടക്കുന്ന വിദേശികളെയും അവർ രാജ്യം വിടുന്നതുവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ സംസ്ഥാന തലത്തിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഡിറ്റൻഷൻ സെൻറർ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു’ എന്നാണ് വിജ്ഞാപനം വിശദീകരിക്കുന്നത്.