കൊച്ചി: ലക്ഷദ്വീപിൽ ഇന്‍റർനെറ്റിന് വേഗത കുറഞ്ഞതായി വ്യാപക പരാതി. ഇതോടെ സർക്കാർ തയാറാക്കിയ ഉത്തരവുകളിലും കരടു നിയമങ്ങളിലും അഭിപ്രായം രേഖപ്പെടുത്താനും ഇന്‍റർനെറ്റ് കഫേകൾ പ്രവർത്തിപ്പിക്കാനും സാധിക്കുന്നില്ലെന്ന് ദ്വീപ് നിവാസികൾ പറയുന്നു.
ദ്വീപിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കരടു നിയമങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ നേരിട്ട് എത്തിക്കാനോ തപാൽ വഴിയോ അയക്കാൻ ജനങ്ങൾക്ക് സാധിക്കില്ല. കൂടാതെ, ഇന്‍റർനെറ്റ് വേഗത കുറഞ്ഞതിനാൽ ഒാൺലൈൻ സംവിധാനം വഴിയോ ആശ്രയ കേന്ദ്രങ്ങൾ വഴിയോ അഭിപ്രായം രേഖപ്പെടുത്താനും കഴിയില്ല.
ജൂൺ ഒന്നു മുതൽ ദ്വീപിൽ ഒാൺലൈൻ ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇന്‍റർനെറ്റ് വേഗത കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം, ജൂൺ ഏഴാം തീയതിക്ക് മുമ്പായി അധ്യാപകർ അവരുടെ ഹെഡ്ക്വാട്ടേഴ്സിൽ ഹാജരാകണമെന്ന ഒരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.