‘ഒരു തുണിക്കഷ്ണത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നത് നീതിയാണോ’; പി യു പരീക്ഷാ ഹാളിലും ഹിജാബ് വിലക്ക്

Latest ഇന്ത്യ

ബെം​ഗളൂരു: കർണ്ണാടകയിൽ നാളെ മുതൽ ആരംഭിക്കുന്ന പി യു പരീക്ഷയുടെ പശ്ചാത്തലത്തിൽ ഹിജാബ് വിവാദങ്ങൾ വീണ്ടും ചർച്ചയാകുന്നു. പി യു പരീക്ഷാ ഹാളിൽ വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകർക്കും ഇതര ജീവനക്കാർക്കും ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നാലെ മന്ത്രിയുടെ നിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ രംഗത്തെത്തി.

ഒരു തുണിക്കഷ്ണത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നത് നീതിയാണോ എന്നാണ് ഒരു വിദ്യാർത്ഥിനി സമൂഹ മാധ്യമത്തിലൂടെ ഉന്നയിച്ച ചോദ്യം.ഉഡുപ്പി ഗവൺമെന്റ് വനിതാ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹിജാബ് പ്രതിഷേധത്തിന് തുടക്കമിട്ട പെൺകുട്ടിയാണ് കർണ്ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിനോട് ചോദ്യമുന്നയിച്ച് സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടത്. പരീക്ഷയ്ക്കായി ഏറെ നാളായി തയ്യാറെടുപ്പിലായിരുന്നു. പക്ഷെ എല്ലാം വെറുതെയായി. ഇത്തരം അനീതി സർക്കാർ ചെയ്യരുതെന്നും വിദ്യാർത്ഥിനിയുടെ കുറിപ്പിലുണ്ട്.

”എല്ലാ വിദ്യാർത്ഥികളും യൂണിഫോമിൽ ആയിരിക്കണം പരീക്ഷ എഴുതേണ്ടത്. നിയമങ്ങൾ പാലിക്കണം, ഹിജാബ് ധരിച്ച് എത്തുന്ന വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല,” എന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

1,076 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പി യു പരീക്ഷാ പരീക്ഷ നടത്തുക. ആകെ 3,46,936 ആൺകുട്ടികളും 3,37,319 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. വിവാദം വീണ്ടും ഉയരാൻ സാധ്യതയുള്ള സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നതിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സർക്കാർ സംസ്ഥാനത്തുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *