തിരുവനന്തപുരം: സംസ്ഥാനത്തിന് വരുമാനത്തിലുമേറെ ചിലവുണ്ടെന്ന് ആർക്കും അറിയാത്ത കാര്യമല്ല.
കൊവിഡ് മഹാമാരി കാലത്ത് ചെലവുകൾ കുത്തനെ ഉയർന്നതും വരുമാനം എതിർ ദിശയിൽ ഇടിഞ്ഞതും സംസ്ഥാനത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാനം കടത്തിന് മേലെ കടമെടുത്തപ്പോൾ ഓരോ മലയാളിയുടെയും കടം 55000 രൂപയായി വർധിച്ചു.
കഴിഞ്ഞ ഒന്നര വർഷമായി സംസ്ഥാനം ഒരു ദിവസമെടുക്കുന്ന ശരാശരി വായ്പ 100 കോടി രൂപയാണ്.
ഇപ്പോൾ ചെലവ് താങ്ങാനാവാതെ വീണ്ടും കടമെടുക്കാനാണ് സംസ്ഥാനം ഒരുങ്ങുന്നത്.
വരുമാന തകർച്ചയിൽ കേരളം കൂപ്പു കുത്തുമ്പോൾ കടമെടുപ്പാണ് സംസ്ഥാന ഖജനാവിനെ താങ്ങി നിർത്തുന്നത്.
കൊവിഡ് പ്രതിസന്ധി കാലത്ത് മാത്രം കേരളമെടുത്ത വായ്പ 50000 കോടി രൂപയാണ്.
നാളത്തെ വരുമാനത്തിൽ നിന്നും ഈ ബാധ്യത തീർക്കാൻ തുക നീക്കി വെക്കേണ്ടി വരുമ്പോൾ കേരളത്തിന്റെ കടം ഇപ്പോഴത്തെതിലും ഇരട്ടിക്കും.