കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭിന്നശേഷി കുട്ടികളുടെ ചികിത്സ വിഭാഗം താഴത്തെ നിലയിലേക്ക് മാറ്റി. ഒ.പി ഉൾപ്പടെ മുഴുവൻ സേവനങ്ങളും താഴത്തെ നിലയിൽ ലഭ്യമാകും.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള ചികിത്സ വിഭാഗം മൂന്നാം നിലയിൽ പ്രവർത്തിക്കുന്നത് ദുരിതമാകുന്നുവെന്ന വാർത്ത മാർച്ച് 24നാണ് പുറത്തുവിട്ടത്.
ചികിത്സാ കേന്ദ്രം താഴത്തെ നിലയിലേക്ക് മാറ്റണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നടപ്പിലാകാത്തതോടെ കുട്ടികളുടെ അമ്മമാർ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ജില്ലാ മെഡിക്കൽ ഓഫീസറെ നേരിട്ട് കണ്ട് പരാതി അറിയിച്ചു. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന സ്ഥിരം പല്ലവി തന്നെയായിരുന്നു മറുപടി. മൂന്നാം നിലയിലെ ചികിത്സാ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളും പരിമിതമാണ്. ശുചിമുറി പോലും ഒരുക്കിയിരുന്നില്ല.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള ചികിത്സ കേന്ദ്രം കാസർഗോഡ് ജില്ലാ ജഡ്ജ് സി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു സന്ദർശനം.