കാഞ്ഞങ്ങാട് • ‘നഗരസഭയിൽ ഒരു ദിവസം ദയവ് ചെയ്ത് ഒരാൾ മാത്രമേ മരിക്കാൻ പാടുള്ളൂ..!’ നഗരസഭാധികൃതർ ജനങ്ങളോട് പറയാതെ പറയുന്നതാണിത്. കാരണം നഗരസഭയുടെ പൊതുശ്മശാനത്തിൽ ഒരു ദിവസം ഒരാളുടെ മൃതദേഹം സംസ്കരിക്കാനുള്ള സൗകര്യമേയുള്ളൂ..!
11 വർഷം മുൻപ് 17 ലക്ഷം രൂപ ചെലവിൽ നവീകരിച്ച നഗരസഭയുടെ പൊതുശ്മശാനമാണ് അധികൃതരുടെ പിടിപ്പുകേടുകൊണ്ട് നശിക്കുന്നത്. മൂന്നു മൃതദേഹങ്ങൾ ഒന്നിച്ച് സംസ്കരിക്കാനായി മൂന്ന് ബർണറുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ രണ്ടെണ്ണവും ഇപ്പോൾ ഉപയോഗശൂന്യമായ നിലയിലാണ്.ഒരു ദിവസം ഒന്നിലധികം മൃതദേഹങ്ങളെത്തിയാൽ ഒന്നു തിരിച്ചുകൊണ്ടു പോകേണ്ട സ്ഥിതിയാണ്.
കൂടാതെ ശ്മശാനത്തിനായി ഒരുക്കിയ ജലവിതരണ സംവിധാനവും ശുചിമുറികളും തകരാറിലായി. ഹൊസ്ദുർഗ് കോട്ടയ്ക്കകത്തു പ്രവർത്തിക്കുന്ന ശ്മശാനത്തിനാണ് ഈ ദുർഗതി. മാരിയമ്മ സേവാസമിതിക്കാണ് ഇപ്പോൾ ശ്മശാനത്തിന്റെ നടത്തിപ്പു ചുമതല. അവർ ഓരോ മൃതദേഹം സംസ്കരിക്കുന്നതിനും കിട്ടുന്ന തുകയിൽ നിന്ന് ഒരു നിശ്ചിത തുക നഗരസഭയിൽ അടയ്ക്കുന്നുണ്ട്.
അടുത്ത കാലത്ത് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ രവീന്ദ്രൻ പുതുക്കൈയുടെ നേതൃത്വത്തിൽ പ്രദേശവാസിയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി ഇവിടെ എത്തിച്ചെങ്കിലും സൗകര്യമില്ലാത്തതിനാൽ നീലേശ്വരം നഗരസഭയുടെ ചിറപ്പുറത്തെ പൊതുശ്മശാനത്തെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടായി.
മംഗളൂരുവിൽ നിന്ന് ഒന്നര ലക്ഷം രൂപ വീതം ചെലവിട്ടാണ് ശ്മശാനത്തിൽ കാസ്റ്റ് അയണിൽ 3 ബർണറുകൾ സ്ഥാപിച്ചത്. ആദ്യം ചിരട്ട ഉപയോഗിച്ചിരുന്ന ബർണറുകളിൽ ആരോ ഉപ്പ് ഉപയോഗിച്ചതിനാൽ ഇത് പൊട്ടിയതോടെ പിന്നീട് വിറകുകൾ ഉപയോഗിച്ചു തുടങ്ങി. എന്നാൽ കൂടുതൽ സമയമെടുക്കുന്നതും 2 ബർണറുകൾ തീർത്തും ഉപയോഗിക്കാൻ കഴിയാത്തതും ശ്മശാനത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കുകയായിരുന്നു.
ലക്ഷങ്ങൾ ചെലവിട്ടു നവീകരിച്ച ശ്മശാനം പൂർണതോതിൽ ഉപയോഗപ്പെടുത്താൻ കഴിയാത്തത് നഗരസഭാ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ടാണെന്നാണ് ആക്ഷേപം.