കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും നടന്ന രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെ ഹൊസ്ദുർഗ് എസ് ഐ, കെ പി സതീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തു.
വിഷുവിന് തലേദിവസം കൊളവയലിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിശാന്ത് (25), ടി പി അഖിൽ (25), നിശാന്ത് (25), വൈശാഖ്(25), രാകേഷ്(25) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ 14ന് രാത്രി കൊളവയലിൽ വെച്ച് ബിജെപി പ്രവർത്തകരായ മെട്ടമ്മലിലെ എം ബരീഷ്, കൊളവയലിലെ സുഭാഷ് (30), രാകേഷ്(29) എന്നിവരെ സിപിഎം പ്രവർത്തകരായ 24 അംഗസംഘം ആക്രമിച്ചെന്നാണ് പരാതി.രാഷ്ട്രീയ വൈരാഗ്യത്തെതുടർന്ന് ഇരുമ്പുകമ്പി, പഞ്ച് തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ചാണ് തങ്ങളെ അക്രമിച്ചതെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകിയിരുന്നു.
ബരീഷിനും സുഭാഷിനും സാരമായി പരിക്കേറ്റിരുന്നു. ബരീഷിന്റെ തലയ്ക്ക് പത്തോളം തുന്നലുകൾ ഇടേണ്ടിവന്നു. മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഭാഷിന് ചെവിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ബരീഷിന്റെ പരാതിയിലാണ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്.
ഈ സംഭവത്തിന് തുടർചയായി പുതിയവളപ്പ് കടപ്പുറത്തും സിപിഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. അക്രമത്തിൽ സിപിഎം പ്രവർത്തകൻ പി വി പ്രമോദ്, ബിജെപി പ്രവർത്തകരായ ഷൈജു, ബിജു എന്നിവർക്കും പരിക്കേറ്റിരുന്നു.