കാഞ്ഞങ്ങാട്: നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാവുന്നു. ഒമ്പതുവയസുകാരനടക്കം നാലുപേർക്ക് കടിയേറ്റു. കൊവ്വൽ സ്റ്റോറിലെ ശശിയുടെ മകൻ ദേവദർശിനാണ് കടിയേറ്റത്.ആവിക്കര സ്വദേശി മൻസൂർ (46), ഷാലുപ്രിയ (20), ചെറുവത്തൂരിലെ ലോഹിതാക്ഷൻ (45 ) എന്നിവർക്കും പരിക്കേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ദേവദർശിന് നായയുടെ ആക്രമണമേറ്റത്. സാരമായി പരിക്കേറ്റ കുട്ടിയെ മംഗളൂരിലെ ആശുപത്രിയിൽ പ്രവേശിച്ചിരിപ്പിക്കുകയാണ്. മറ്റുള്ളവർ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി. ബുധനാഴ്ച രാവിലെയോടെ കാഞ്ഞങ്ങാട് സൗത്ത്, കൊവ്വൽ സ്റ്റോർ ഭാഗങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്.
കാഞ്ഞങ്ങാട്ടെ പല പ്രദേശങ്ങളിലും തെരുവുനായകൾ കയ്യടക്കി വെച്ചിരിക്കുന്ന കാഴ്ചയാണ്. മിനിസിവിൽ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. അനവധിയാളുകൾ വന്നുപോകുന്ന സ്ഥലങ്ങളിലെ തെരുവുനായ ശല്യം വലിയ ഭീഷണിയാണു ഉണ്ടാക്കുന്നത്. വളര്‍ത്തു മൃഗങ്ങള്‍ക്കും ഇതേ ഭീഷണിയുണ്ട്. അടിയന്തരമായി അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം