കരിപ്പൂരിൽ ജനുവരി 15 മുതൽ ആറ് മാസത്തേക്ക് പകൽ വിമാനമില്ല; റൺവേ ഭാഗികമായി അടച്ചിടും

Latest കേരളം പ്രാദേശികം

കരിപ്പൂർ: നവീകരണത്തിനായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള റൺവേ 15 മുതൽ ഭാഗികമായി അടച്ചിടും. ഇത് ആഭ്യന്തരസർവീസിനെ കാര്യമായി ബാധിക്കും. രാവിലെ 10 മുതൽ വൈകീട്ട് ആറു വരെയാണ് റൺവേ അടച്ചിടുന്നത്. ഇതു കണക്കിലെടുത്ത് വിമാനസർവീസുകൾ വൈകീട്ട് ആറു മുതൽ രാവിലെ 10 വരെയുള്ള സമയത്തേക്ക് പുനഃക്രമീകരിച്ചു.റൺവേനവീകരണം പ്രധാനമായും ആഭ്യന്തര സർവീസുകളെയാണ് ബാധിക്കുക. അന്താരാഷ്ട്ര സർവീസുകൾ പുലർച്ചെയും വൈകീട്ടുമാണ്. പകൽസമയത്തെ ഡൽഹി -മുംബൈ സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്.

പുതിയ സമയം വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് അറിയണമെന്ന് എയർപോർട്ട് ഡയറക്ടർ പറഞ്ഞു. ആറു മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കാനാണ് കരാർ നൽകിയിരിക്കുന്നത്. 2015-ലാണ് ഇതിനുമുമ്പ് നടത്തിയത്.റൺവേയുടെ ഉപരിതലം ബലപ്പെടുത്തുന്ന ടാറിങ് ജോലികളാണ് 15-ന് ആരംഭിക്കുന്നത്. ഇതോടൊപ്പമാണ് റൺവേയുടെ മധ്യഭാഗത്ത് ലൈറ്റിങ് സംവിധാനം സ്ഥാപിക്കുന്നത്.

2020-ലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നിയോഗിക്കപ്പെട്ട അന്വേഷണക്കമ്മിഷന്റെ നിർദേശപ്രകാരമാണ് നവീകരണങ്ങൾ നടക്കുന്നത്. പുതിയ ലൈറ്റിങ് സംവിധാനം വരുന്നതോടെ രാത്രിയിലും മഞ്ഞുള്ള സമയത്തും വിമാനഗതാഗതം സുഗമമാവും.

Leave a Reply

Your email address will not be published. Required fields are marked *