കർണാടകയിലെ ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ വിധിയുമായി കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ് കോടതി ചെയ്തത്.
യൂണിഫോം ധരിക്കുന്ന ഇടങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാൽ, അവ ധരിക്കരുതെന്നായിരുന്നു ഇടക്കാല വിധി. ഇതിൻ്റെ ആവർത്തനവും കൂട്ടിച്ചേർക്കലുമാണ് ഇന്നത്തെ വിധി.ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിൽ അവിഭാജ്യ ഘടകമല്ലെന്ന് കോടതി പറഞ്ഞു.
ഹിജാബ് ധരിക്കുന്നത് മൗലികാവകാശങ്ങളുടെ ഗണത്തിൽ പെടില്ല. അതുകൊണ്ട് തന്നെ യൂണിഫോമിൻ്റെ ഭാഗമായി ഹിജാബ് ധരിക്കരുതെന്നാവശ്യപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ല എന്ന് കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനത്തിനെതിരെ 6 വിദ്യാർത്ഥികൾ നൽകിയ ഹർജിയിന്മേലാണ് വിധി വന്നിരിക്കുന്നത്.
ആഹ്ലാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്‌ക്കെല്ലാം സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ച് 11ദിവസമാണ് വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.