ഹനഗൽ: കർണാടകയിൽ കാർ അപകടത്തിൽ തളങ്കര സ്വദേശികളായ ദമ്പതികൾ മരിച്ചു. തളങ്കര നുസ്രത് നഗറിലെ മുഹമ്മദ് (65), ഭാര്യ ആഇശ (62) എന്നിവരാണ് മരിച്ചത്. നാല് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ട് മണിക്കും ഇടയിൽ ഹനഗൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. ആഇശ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പും മുഹമ്മദ് ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്.മൃതദേഹങ്ങൾ ഹനഗൽ താലൂക് ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളുടെ മകൻ സിയാദ്, ഭാര്യ സജ്ന, മക്കളായ മുഹമ്മദ്, ആഇശ എന്നിവർക്കാണ് പരുക്കേറ്റത്.
ഇതിൽ മുഹമ്മദ് ഒഴികെയുള്ളവരുടെ പരുക്ക് ഗുരുതരമാണ്. ഹുബ്ബള്ളിയിലേക്ക് തീർഥാടനത്തിനിടെ പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ഹോൻഡ അമേസ് കാർ കർണാടക ആർടിസി ബസുമായി മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
വിവരമറിഞ്ഞ് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 2014ൽ കാസർകോട് എംജി റോഡിലെ ഫർണിചർ കടയിൽ കുത്തേറ്റ് കൊല്ലപ്പെട്ട സൈനുൽ ആബിദിന്റെ മാതാപിതാക്കളാണ് അപകടത്തിൽ മരിച്ചത്. അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഹനഗൽ പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.
മറ്റുമക്കൾ: അബ്ദുർ റശീദ്, മസ്ഊദ്, ജുനൈദ്, ജഅഫർ സ്വാദിഖ്, സുഹൈൽ, മുസമ്മിൽ, ഇബ്രാഹിം, ഫർ റഹ്മാൻ, ഖദീജ, മറിയം ബീവി, നുസൈബ, ഉമ്മു ഖുൽസു ബാൽകീസ്.
മരുമക്കൾ: അസീസ് ഉപ്പള, മുസ്ത്വഫ സന്തോഷ് നഗർ, അശ്റഫ് തളങ്കര, ഹാരിസ് ചൂരി, മൻസൂർ ഹുദവി സന്തോഷ് നഗർ, മിസ്രിയ്യ.