മംഗളുരു: ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 430 ഗ്രാം സ്വർണവുമായി മലയാളി പിടിയിൽ. കാസർകോട് പുത്തൂർ സ്വദേശിയായ മൊയ്തീൻ മുനാസിർ പദിൻഹർ മുഹമ്മദാണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ ദുബായിൽനിന്ന് വന്ന 1X248 നമ്പർ എയർ ഇന്ത്യ എക്സ്പ്രസിലാണ് ഇയാൾ എത്തിയത്.
പിടിച്ചെടുത്ത സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 20,89,800 രൂപ വിലയുണ്ടാകുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സ്വർണം രാസവസ്തുക്കൾ ചേർത്ത് പശപ്പരുവത്തിൽ മൂന്നു ഗോളരൂപത്തിലാക്കി ഗർഭനിരോധന ഉറയിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സ്വർണം ഓക്സൈഡ് രൂപത്തിലാക്കിയാൽ അതിന് ലോഹസ്വഭാവം നഷ്ടപ്പെടും.അതിനാൽ മെറ്റൽ ഡിറ്റക്ടർ വഴി കണ്ടെത്താൻ സാധിക്കില്ല. അതിനാലാണ് കള്ളക്കടത്തുകാർ സ്വർണം പശരൂപത്തിലാക്കുന്നത്. മംഗളൂരു വിമാനത്താവളത്തിലെ ഡെപ്യൂട്ടി കമ്മിഷണർ പ്രവീൺ കണ്ടിയുടെ നിർദേശത്തെത്തുടർന്ന് കസ്റ്റംസ് ഓഫീസർ രാകേഷ് കുമാർ, സൂപ്രണ്ടന്റുമാരായ വികാസ് കുമാർ, ബിക്രം ചക്രബർത്തി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് പിടികൂടിയത്.