ഉദുമ: കുസൃതി കാണിച്ചതിന് അച്ഛൻ വഴക്ക് പറയുമെന്ന് പേടിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോയ പന്ത്രണ്ടുകാരി വീട്ടുകാരെയും പോലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംകറക്കി. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ബാലികയാണ് നാടിനെ മുൾമുനയിൽ നിർത്തിയത്.
മണിക്കൂറുകളോളം തിരഞ്ഞ് ബാലികയെ കണ്ടെത്തിയ അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിൻ പറഞ്ഞതിങ്ങനെ.
നേരത്തേ അച്ഛനറിയാതെ ഈ ബാലിക കാണിച്ച ഒരു കുസൃതിയെക്കുറിച്ച് സഹോദരങ്ങൾ ചൊവ്വാഴ്ച വൈകിട്ട് പിതാവിനെ അറിയിച്ചു. പണി കഴിഞ്ഞുവന്ന അച്ഛൻ രാത്രിയിൽ കുട്ടിയോട് ദേഷ്യത്തിൽ സംഭവം അന്വേഷിച്ചു. കൂടുതൽ ചോദ്യംചെയ്യൽ തുടർന്നും ഉണ്ടാകുമെന്ന് ഭയന്നിട്ടാകാം കുട്ടി വീട്ടുകാരെ കാണാതെ മുങ്ങി. പിന്നാലെ വീട്ടുകാർ തിരക്കിയിറങ്ങി.
ഏറെനേരം തിരക്കിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ 11 മണിയോടെ ബേക്കൽ പോലീസിൽ പരാതി നൽകി.ഉടൻ പോലീസ് സംഘവും അന്വേഷിച്ചിറങ്ങി പ്രദേശത്തെ മുഴുവൻ വീടുകളിലും തിരഞ്ഞു. ഒപ്പം പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പറന്നു. ഇതിനിടെ, പ്രദേശത്ത് നിർമാണം പുരോഗമിക്കുന്ന വീടിന്റെ ശൗചാലയത്തിൽ സുഖമായി ഉറങ്ങുന്ന കുട്ടിയെ സി.ഐ.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അർധരാത്രിയോടെ കണ്ടെത്തി.
തുടർന്ന് കുട്ടിയെ സ്റ്റേഷനിൽ കൊണ്ടുവന്ന് ഭക്ഷണം കൊടുത്ത്, കൗൺസലിങ് നടത്തി രക്ഷാകർത്താക്കൾക്കൊപ്പം യാത്രയാക്കുമ്പോൾ ഒരുമണി കഴിഞ്ഞു. ശൗചാലയത്തിന്റെ മൂലയിൽ ചുരുണ്ടുകൂടിയ കുട്ടി ക്ഷീണംമൂലം ഉറങ്ങിപ്പോയതാണ് അന്വേഷണം നീണ്ടുപോകാൻ കാരണമായതെന്ന് പോലീസ് പറഞ്ഞു.