കാസർകോട്: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നാലര പതിറ്റാണ്ട് പഴക്കമുള്ള ദർഗ മാറ്റിസ്ഥാപിച്ചു. നുള്ളിപ്പാടി മുഹ്യുദ്ദീൻ ജുമാ മസ്ജിദ് പരിസരത്ത് സ്ഥിതി ചെയ്തിരുന്ന ഹലീമാബീവിയുടെ ദർഗയാണ് മസ്ജിദ് കമിറ്റിയുടെ നേതൃത്വത്തിൽ മാറ്റി സ്ഥാപിച്ചത്. 45 വർഷം മുമ്പ് റമദാൻ 14ന് വിടവാങ്ങിയ ബീവിയുടെ ദർഗ പരിപാലിക്കുന്നത് മസ്ജിദ് കമിറ്റിയാണ്.
പ്രവാചക കുടുംബത്തിൽ പെട്ടവരും ഇസ്ലാമിക പ്രബോധനത്തിനായി കേരളത്തിലെത്തിയ സച്ചരിതരായ മഹാന്മാരുടെ കുടുംബത്തിൽ പെട്ടവരുമാണ് ഹലീമ ബീവിയെന്ന് പേരമകനും കുടുംബത്തിലെ മുതിർന്ന അംഗവുമായ അബ്ദുല്ല പറഞ്ഞു.ദേശീയ പാതയുടെ വികസനത്തിനായി ഈ സ്ഥലം അനിവാര്യമായതോടെയാണ് കുടുംബം ഈ തീരുമാനമെടുത്തത്.
സമസ്ത കേരള ജംഇയ്യതുൽ ഉലമ ചുമതലപ്പെടുത്തിയ പ്രമുഖ പണ്ഡിതനും കാസർകോട് സംയുക്ത ജമാഅത് ഖാദിയുമായ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരുടെ ഉപദേശ നിർദേശങ്ങൾ പ്രകാരമാണ് തുടർ നടപടികൾ സ്വീകരിച്ചത്.തുടർന്ന് ദർഗ ഉൾപെടുന്ന ഏഴര സെന്റ് സ്ഥലം കമിറ്റി വിട്ടുനൽകി. മറ്റ് അഞ്ച് ഖബറുകളും ഇവിടെനിന്ന് മാറ്റിയിട്ടുണ്ട്.
ദേശീയ പാത വികസനത്തിനായി പള്ളിയുടെ മിനാരവും മുൻവശവും പൊളിച്ചു മാറ്റേണ്ടതുണ്ട്. നഷ്ടപരിഹാരമായി ലഭിച്ച 1.85 കോടി രൂപ കൊണ്ട് പള്ളിപുതുക്കിപ്പണിയാനാണ് തീരുമാനം. നേരത്തേ മൊഗ്രാൽ പുത്തൂർ കുന്നിലിലെ സൂഫി ബാവയുടെ ഖബറിടവും ദേശീയ പാത വികസനത്തിനായി മാറ്റിയിരുന്നു.