കാസർകോട്: കിണറ്റിൽ വീണ അമ്മയെയും രക്ഷിക്കാൻ കിണറ്റിലേക്കിറങ്ങിയ മക്കളെയും കാസർകോട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
പാറക്കട്ട മധൂർ റോഡിൽ എ.ആർ. ക്യാമ്പിന് സമീപം തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഗംഗാധരന്റെ ഭാര്യ ശ്യാമള (54) ആണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. അമ്മയെ രക്ഷിക്കാൻ മക്കളായ സജേഷും വിജേഷും കയറിൽ പിടിച്ച് കിണറ്റിലിറങ്ങി.
14 മീറ്റർ ആഴമുള്ള കിണറ്റിൽ നാലുമീറ്ററോളം വെള്ളമുണ്ടായിരുന്നു. മക്കളുടെ സാഹായത്തോടെ ശ്യാമള വെള്ളത്തിൽ മുങ്ങാതെ രക്ഷപ്പെട്ടു.
കയറിൽ പിടിച്ചുനിന്ന മൂവർക്കും മുകളിലേക്ക് കയറാനായില്ല. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കാസർകോട്ടുനിന്നെത്തിയ അഗ്നിരക്ഷാസേന രക്ഷാവലയിറക്കി സജേഷിനെയും അമ്മയെയും കയ്‌ക്കെത്തിച്ചു. പിന്നീട് വിജേഷിനും രക്ഷപ്പെടുത്തി.
സ്റ്റേഷൻ ഓഫീസർ പി.വി. പ്രകാശ്കുമാർ, അസി. സ്റ്റേഷൻ ഓഫീസർ കെ.ബി. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശ്യാമളയ്ക്ക് പ്രഥമശുശ്രൂഷ നൽകിയശേഷം ജനറൽ ആശുപത്രിയിലേക്കു മാറ്റി.