കോവിഡ് പ്രതിരോധത്തില്‍ വീണ്ടും കാസര്‍കോട് മാതൃക പരിശോധനയിലും വാക്‌സിനേഷനിലും ഒന്നാമത്, മരണനിരക്കില്‍ കുറവ്

Latest പ്രാദേശികം

കാസര്‍കോട്:കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീണ്ടും മാതൃകയായി കാസര്‍കോട് ജില്ല. പ്രതിദിന കോവിഡ് പരിശോധനയിലും വാക്‌സിനേഷനിലും സംസ്ഥാനത്ത് ഒന്നാമതാണ് കാസര്‍കോട്. 142 ശതമാനമാണ് ജില്ലയിലെ പ്രതിദിന പരിശോധന. 45 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് 98 ശതമാനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമായി. കോവിഡ് ഒന്നാം തരംഗത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ മുഴുവന്‍ രോഗികളെയും കോവിഡ് രോഗമുക്തരാക്കാന്‍ സാധിച്ചിരുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം എടുത്താല്‍ 0.3 ശതമാനമാണ് ജില്ലയിലെ മരണ നിരക്ക്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിച്ചതിലൂടെയാണ് മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്.
പ്രതിദിന പരിശോധന ഗണ്യമായി വര്‍ധിപ്പിക്കാന്‍ സാധിച്ചതിലൂടെ രോഗതീവ്രത നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ നിന്നും കൂടുതല്‍ പ്രതിദിന പരിശോധനകളാണ് ജില്ലയില്‍ നടക്കുന്നത്. പരമാവധി 4000 കോവിഡ് പരിശോധനകള്‍ നടത്താനായിരുന്നു തീരുമാനമെങ്കില്‍ ജില്ലയില്‍ അത് ശരാശരി 5400ന് മുകളിലാണ്.
ജില്ലയില്‍ കൂടുതല്‍ രോഗികള്‍ ഉള്ള പ്രദേശങ്ങള്‍ കണ്ടെത്തി നിയന്ത്രണങ്ങള്‍ അതതു മേഖലകളില്‍ മാത്രമായി നിജപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സ്ട്രാറ്റേഡ് മള്‍ട്ടി സ്റ്റേജ് റാന്‍ഡം സാംപ്ലിങ്ങ് പരിശോധന രീതിയും ജില്ലയില്‍ അവലംബിക്കുന്നുണ്ട്. ജില്ലയിലെ എട്ട് ആരോഗ്യ ബ്ലോക്കുകളിലെ 777 വാര്‍ഡുകളിലേക്കും പരിശോധന വ്യാപിപ്പിക്കാന്‍ സാധിച്ചു. ഏഴ് ദിവസത്തിന് ശേഷം തുടര്‍ പരിശോധന ഉള്‍പ്പെടെ സാധ്യമാകും വിധമാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, കടയുടമകള്‍, കടകളിലെയും ഫാക്ടറികളിലേയും വ്യവസായ-വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ എന്നിവരും ഉള്‍പ്പെടെ പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ജീവനക്കാരും പരിശോധനക്ക് വിധേയരാകുന്നുണ്ട്.
ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി, ടാറ്റ കോവിഡ് ആശുപത്രി എന്നിവിടങ്ങളില്‍ മികച്ച ചികിത്സ ലഭ്യമാക്കാനായതോടെയാണ് മറ്റു ജില്ലകളിലെ അപേക്ഷിച്ച് മരണസംഖ്യ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. കോവിഡ് മൂര്‍ച്ഛിച്ച രോഗികളെ പരിയാരത്തേക്കോ മംഗളൂരുവിലേക്കോ കൊണ്ടു പോകുമ്പോഴുണ്ടാകുന്ന യാത്രാ ദൈര്‍ഘ്യം കുറക്കാന്‍ ഈ ആശുപത്രികളുടെ സേവനം കൊണ്ട് സാധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണ സംവിധാനത്തിന്റെയും ദീര്‍ഘവീക്ഷണത്തോടു കൂടിയ നടപടികള്‍ കൊണ്ടാണ് ഈ നേട്ടങ്ങള്‍ സാധ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *