കാസർഗോഡ് ഉദുമ പള്ളത്ത് വൻ ലഹരി മരുന്ന് വേട്ട. 150 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് പ്രതികൾ ലഹരി മരുന്ന് കാസർഗോഡ് എത്തിച്ചത്.ബംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി ലഹരി മരുന്ന് കാസർഗോഡ് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെയാണ് ബേക്കൽ പൊലീസ് പിടികൂടിയത്.
കാസർഗോഡ് പുത്തരിയടുക്കം സ്വദേശിയായ അബൂബക്കർ, ഭാര്യ അമീന അസ്ര, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. വാഹന പരിശോധനയ്ക്കിടെ പള്ളത്ത് വെച്ച് കർണാടക രജിസ്ട്രേഷൻ കാറിൽ എം.ഡി.എം.എ കടത്തുകയായിരുന്ന പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.കാറിൻറെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്.
അബൂബക്കറും ഭാര്യ അമീനയുമാണ് കാസർഗോഡ് കേന്ദ്രീകരിച്ച് നേരിട്ട് ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്നത്. മറ്റ് രണ്ട് പേർ ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിച്ചു നൽകുന്നവരാണെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. പ്രതികളെ ചോദ്യം ചെയ്തതിലൂടെ ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.