കാസർകോട്: 2021-ലെ ദേശീയ ഉന്നതവിദ്യാഭ്യാസ റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി കാസർകോട് ഗവ. കോളേജ് കണ്ണൂർ സർവകലാശാലയിലെ കോളേജുകളിൽ ഒന്നാംസ്ഥാനം നിലനിർത്തി.
കേന്ദ്ര വിദ്യാഭ്യാസവകുപ്പ് 2015 മുതൽ ഏർപ്പെടുത്തിയ റാങ്കിങ്ങിൽ കോളേജുകളുടെ വിഭാഗത്തിൽ ആദ്യത്തെ നൂറിൽ എത്തിയ കോളേജ് ഈ വർഷം ഒരു റാങ്ക് ഉയർന്ന് 82-ാം റാങ്ക് നേടി.
എല്ലാ വിഭാഗങ്ങളിലുമുള്ള ഉയർന്ന വിജയശതമാനം, കുട്ടികളുടെ ഉപരിപഠനം, തൊഴിൽ എന്നിവയ്ക്കുള്ള ഉയർന്ന സാധ്യത, സർക്കാരിൽനിന്ന് ലഭിക്കുന്ന സാമ്പത്തികസഹായങ്ങളുടെ മികച്ച വിനിയോഗം എന്നിവയാണ് താരതമ്യേന വലിയ പല കോളേജുകളെയും മറികടന്ന് ആദ്യ നൂറിൽ ഇടംപിടിക്കാൻ കോളേജിനെ സഹായിച്ചത്. കഴിഞ്ഞവർഷം 11 കോടി രൂപയിലധികം സഹായമാണ് വിവിധയിനങ്ങളിലായി കോളേജിന് ലഭിച്ചത്.
യു.ജി., പി.ജി. വിഭാഗങ്ങളിലെല്ലാം റാങ്കുകൾ, സ്‌കോളർഷിപ്പുകളും പഠന ഗ്രാന്റുകളും നേടുന്ന കുട്ടികളുടെ വർധന, ഗവേഷണബിരുദം നേടിയ സ്ഥിരാധ്യാപകരുടെ എണ്ണത്തിലുള്ള വർധന തുടങ്ങിയവയെല്ലാം പിന്നാക്ക ജില്ലയിലായിട്ടുകൂടി കോളേജിനെ മികച്ചതാക്കുന്നു.വിദ്യാർഥികളിൽ ഭൂരിഭാഗം പെൺകുട്ടികളാണെന്നതും സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നവരും ഭിന്നശേഷിക്കാരുമായ കുട്ടികൾക്ക് പ്രവേശനം നൽകുന്നു എന്നതും റാങ്കിങ്ങിൽ മുന്നിലെത്താൻ കോളേജിനെ സഹായിച്ചു.
പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റുമായ ഡോ. എം. രമ, സെക്രട്ടറി പി. പ്രശാന്ത്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ കോ-ഓർഡിനേറ്റർ ഡോ. യു. ജിജോ, സിൻഡിക്കേറ്റ് അംഗം എം.സി. രാജു, സെനറ്റ് അംഗം ഡോ. കെ. വിജയൻ, വൈസ് പ്രിൻസിപ്പൽ ഡോ. ഹരികുറുപ്പ് എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് കോളേജിന്റെ നേട്ടത്തിന് പിന്നിൽ.