കാസർകോട്: ജില്ലയിലെ ഏഴ് പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു.കിനാനൂർ-കരിന്തളം പഞ്ചായത്തിലെ വാർഡ് ഏഴിൽപെടുന്ന മൂലപ്പാറ, പുലിയങ്കുളം കോളനി, വാർഡ് എട്ടിൽപെടുന്ന തുമ്പ എസ് ടി കോളനി, കുറ്റിക്കോൽ പഞ്ചായത്ത് ഒമ്പതാം വാർഡിലെ മാലടുക്ക ശാസ്ത്രി നഗർ കോളനി, കോടോം ബേളൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽപെടുന്ന കണ്ണാടിപ്പാറ കോളനി, ഒമ്പതാം വാർഡിലെ ക്ലീനിപ്പാറ കോളനി 16-ാം വാർഡിലെ പനയാർകുന്ന് കോളനി എന്നീ ഏഴ് പ്രദേശങ്ങളാണ് ക്ലസ്റ്റർ രൂപപെട്ടതിനെ തുടർന്ന് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.
വീക്ലി ഇൻഫെക്ഷൻ പോപുലേഷൻ റേഷ്യോ പ്രകാരം നേരത്തെ കണ്ടെയ്ൻമെന്റ് സോണുകളിലേക്ക് മാറിയ 11 വാർഡുകളെ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽനിന്ന് ഒഴിവാക്കി. കിനാനൂർ കരിന്തളത്തെ ഏഴ്, എട്ട് വാർഡുകൾ, കുറ്റിക്കോൽ പഞ്ചായത്തിലെ ഒമ്പതാം വാർഡ് കോടോം ബേളൂരിലെ രണ്ട്, ആറ്, ഒമ്പത്, 14,16, 17, 18, 19 വാർഡുകളെയാണ് രോഗികളുടെ എണ്ണം കുറഞ്ഞതിനാൽ പൂർണ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയത്.
കണ്ടെയ്ൻമെന്റ് മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപെടുന്ന പ്രദേശങ്ങളിൽ ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വ്യാവസായിക, കാർഷിക, നിർമാണ പ്രവർത്തനങ്ങൾ, ഹോടെലുകളും റെസ്റ്റോറന്റുകളും (പാഴ്സൽ സെർവീസ് മാത്രം), എന്നിവ കൂടാതെ അക്ഷയ ജനസേവന കേന്ദ്രങ്ങൾക്കും രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് മണി വരെ പ്രവർത്തിക്കാം.
ഈ പ്രദേശങ്ങളിൽ ബാങ്കുകൾക്ക് ഉച്ചക്ക് രണ്ട് മണി വരെയും തുറക്കാം. സർകാർ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകൾ കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ ബാധകമാകാതെ ജില്ലയിൽ എല്ലാ പ്രദേശത്തും കോവിഡ് പ്രോടോകോൾ കർശനമായി പാലിച്ചു കൊണ്ട് നടത്താം.