യൂട്യൂബ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് പിന്തുണ നൽക്കാനായി നിയമലംഘനങ്ങൾക്കും ആക്രമത്തിനും ആഹ്വാനം ചെയ്ത നിരവധി പേർ അറസ്റ്റിൽ.
സോഷ്യല്‍ മീഡിയ വഴി കേരളം കത്തിക്കും തുടങ്ങിയ കലാപ ആഹ്വാനം ചെയ്ത 17 ആരാധകരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. വ്ലോഗർമാരുടെ അറസ്റ്റിന് പിന്നാലെ നിരവധി പേരാണ് ആര്‍ടിഒ ഓഫീസിന് മുന്നില്‍ രാവിലെ മുതല്‍ എത്തിയത്.
പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പൊങ്കാലയിടണം തുടങ്ങിയ ആഹ്വാനങ്ങളാണ് ആരാധകർ സോഷ്യൽ മീഡിയ വഴി പങ്ക് വച്ചത്.
വാഹനം കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചുകൊണ്ട് വ്ലോഗർമാർതന്നെ പോസ്റ്റ് ചെയ്ത വിഡിയോയിൽനിന്നാണ് ഇവർ കണ്ണൂരിലെ ഓഫിസിൽ എത്തുന്ന വിവരവും സമയവും ആരാധകർ അറിഞ്ഞത്.
അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം വ്ലോഗർമാരായ ലിബിനേയും എബിനേയും കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർ.ടി.ഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. തുടർനടപടികൾക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ഓഫീസിലെത്തിയ ഇരുവരും എത്തിയതിന് പിന്നാലെ സംഘർഷം ഉണ്ടായെന്നാണ് റിപ്പോർട്ട്. വാൻ ആർ.ടി.ഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ചെറുപ്പക്കാർ ആർ.ടി.ഒ ഓഫീസിൽ എത്തി. തുടർന്നുണ്ടായ വാക്കുതർക്കമാണ് അറസ്റ്റിൽ കലാശിച്ചത്.
എന്നാൽ എം.വി.ഡിക്കെതിരെ തങ്ങൾ ഒന്നും സാസാരിച്ചിട്ടില്ലെന്നും തങ്ങളെ ചതിച്ചതാണെന്നും ഫെയ്സ്ബുക്ക് ലൈവിലൂടെയ ഇ ബുൾ ജെറ്റ് പറയുന്നു
അതേസമയം മലയാളം വ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കിൽ തിരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
യുട്യൂബർമാരാണെങ്കിലും നിയമലംഘനം അനുവദിക്കില്ലെന്നും നിയമം ലംഘിച്ചാൽ മുഖം നോക്കാതെ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി