ബംബ്രാണ സ്കൂളിനു സമീപത്തെ മൂസയുടെ മകൻ മുഹമ്മദ് നാഫി (22) ക്കാണ് മർദനത്തിൽ പരുക്കേറ്റത്. സംഭവത്തിൽ സി.പി.എം നേതാവായ അഭിഭാഷകൻ അഡ്വ.ഉദയകുമാർ ഗട്ടിക്കെതിരെ കുമ്പള പൊലിസ് കേസെടുത്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുമ്പള പഞ്ചായത്ത് നിയോഗിച്ച വളണ്ടിയറായി മുഹമ്മദ് നാഫി കഴിഞ്ഞ ഒരു മാസത്തോളമായി കുമ്പളയിലെ വാക്സിനേഷൻ സെൻ്ററിൽ പ്രവർത്തിച്ചു വരികയായിരുന്നു. വാക്സിനേഷൻ സെൻ്ററിൽ എത്തിയ പ്രായം ചെന്നയാളെ അകത്ത് കയറ്റിയിരുത്താൻ ശ്രമിക്കുന്നതിനിടെ മുഹമ്മദ് നാഫിയുമായി സി.പി.എം പ്രവർത്തകർ വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. പഞ്ചായത്ത് വളണ്ടിയറാണെന്ന് അറിയിച്ചപ്പോൾ തള്ളിയിടുകയും മതിലിനോട് ചേർത്ത് നിർത്തി മർദിക്കുകയുമായിരുന്നു. പരുക്കേറ്റ മുഹമ്മദ് നാഫിയെ കുമ്പളയിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു.അതേ സമയം വാക്സിനേഷൻ സെൻ്ററിൽ സന്നദ്ധ സേവനത്തിൽ ഏർപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകരെയും വളണ്ടിയർമാരെയും കൈയ്യേറ്റം ചെയ്യാനുള്ള സി.പി.എം നടപടിക്കെതിരേ പ്രതിരോധം തീർക്കുമെന്ന് മുസ് ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് എം.പി ഖാലിദ് അറിയിച്ചു.
മർദനത്തിൽ പരുക്കേറ്റ മുഹമ്മദ് നാഫിയെ യൂത്ത് ലീഗ് ജില്ല പ്രസിഡൻ്റ് അസീസ് കളത്തൂർ ,മണ്ഡലം പ്രസിഡൻ്റ് എം.പി ഖാലിദ്,യുസുഫ് ഉളുവാർ കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അബ്ബാസ് എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു
