‘മലയാളത്തില്‍ സംസാരിക്കാം’; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ആശുപത്രി അധികൃതര്‍

Latest ഇന്ത്യ

ന്യൂഡൽഹി: നഴ്സിങ് ഓഫീസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ആശുപത്രി അധികൃതർ.

നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിനെതിരെ വ്യാപകപ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. അതേസമയം, തങ്ങളുടെ അറിവോടെയല്ല സർക്കുലർ പുറപ്പെടുവിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

രാജ്ഘട്ട് ജവാഹർലാൽ നെഹ്റു മാർഗിലെ ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നിരവധി മലയാളി നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. ഇവർ തമ്മിൽ പലപ്പോഴും ആശയവിനിമയം നടത്തുന്നതു മലയാളത്തിലുമാണ്. ഇതിനെക്കുറിച്ചു പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയാത്ത രോഗികൾക്കും സഹപ്രവർത്തകർക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നഴ്സിങ് സൂപ്രണ്ടിന്റെ സർക്കുലർ.

ജോലിസ്ഥലത്തു മലയാളം കേൾക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകണമെന്നുമെന്നും നിർദേശം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സർക്കുലർ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *