മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന ഹര്‍ജിയില്‍ നാളെ ലോകായുക്ത വിധി പറയും. വിധി എതിരായാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ പിണറായി വിജയന് മേല്‍ സമ്മര്‍ദമുണ്ടാവും. വിചാരണ പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ പരാതിക്കാരന്‍ രംഗത്തെത്തിയതോടെയാണ് നാളെ രാവിലെ പത്തരയ്ക്ക് വിധി പറയാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് അതിനിര്‍ണായകമാണ് നാളത്തെ ലോകായുക്ത വിധി. മൂന്ന് സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ദുരിതാശ്വാസനിധി വകമാറ്റിയെന്ന് ഹര്‍ജിക്കാരനായ ആര്‍.എസ്.ശശികുമാര്‍ ആരോപിക്കുന്നത്.
1)മുന്‍ എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് മരണാനന്തര സഹായമായി 25 ലക്ഷം രൂപ അനുവദിച്ചു.
2)അന്തരിച്ച ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ..രാമചന്ദ്രന്‍ നായരുടെ മകന് ജോലിക്കൊപ്പം ഭാര്യയുടെ സ്വര്‍ണപ്പണയം വീട്ടാനും കാറിന്റെ വായ്പ അടയ്ക്കാനുമായി 8 ലക്ഷം രൂപ അനുവദിച്ചു.
3) മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയി വാഹനാപകടത്തില്‍ മരിച്ച പൊലീസുകാരന്റെ ഭാര്യയ്ക്ക് ജോലി നല്‍കിയതിനൊപ്പം 20 ലക്ഷം രൂപ ധനസഹായം നല്‍കി.
ഈ മൂന്ന് സഹായങ്ങളും ചട്ടങ്ങള്‍ പാലിക്കാതെയുള്ള അഴിമതിയും സ്വജനപക്ഷപാതമാണെന്നും അതിനാല്‍ മന്ത്രിമാരില്‍ നിന്ന് പണം തിരിച്ചുപിടിക്കണമെന്നുമാണ് പരാതി.
മുഖ്യമന്ത്രി ഉള്‍പ്പെടെ 18 മന്ത്രിമാരും ചീഫ് സെക്രട്ടറിയുമാണ് എതിര്‍കക്ഷികള്‍. പരാതി ലോകായുക്ത അംഗീകരിച്ചാല്‍ മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയും പ്രതിക്കൂട്ടിലാകും. അതൊഴിവാക്കാനാണ് ഒരു വര്‍ഷം മുന്‍പ് വിചാരണ പൂര്‍ത്തിയായിട്ടും ഇതുവരെ വിധി പറയാതിരുന്നതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.മന്ത്രിസഭ ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്നും ദുരിതാശ്വാസ നിധി ചെലവഴിക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
ജസ്റ്റിസുമാരായ സിറിയക് ജോസഫും ഹാറുണ്‍ അല്‍ റഷീദും അടങ്ങിയ ബഞ്ചാണ് വിധി പറയുന്നത്. ഇതേ ബഞ്ചിന്റെ വിധിയായിരുന്നു കെ.ടി.ജലീലിന്റെ രാജിക്ക് ഇടയാക്കിയത്.