മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി കാസർകോട്ടെ യുവതി മലപ്പുറത്തെത്തി.
തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കാമുകനെ തേടിയാണ് യുവതി വീടു വിട്ടത്.
ഭർതൃമതിയായ ഇവർ അടുത്തിടെ വിവാഹ മോചനം നേടിയിരുന്നു.
തുടർന്ന് യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായാണ് യുവതി തിരൂരങ്ങാടിയിലെത്തിയത്.
പക്ഷെ അവിടെ എത്തിയപ്പോൾ കണ്ടത് യുവാവിന്റെ ഭാര്യയെയും മൂന്ന് മക്കളെയുമാണ്.
വിവരമറിഞ്ഞു യുവതിയുടെ ബന്ധുക്കളും പിന്നാലെ എത്തിയിരുന്നു.
പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയിരുന്നില്ല.
യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടാണ് യുവതിക്കുണ്ടായിരുന്നത്.
ഒടുവിൽ വിഷയത്തിൽ പൊലീസും ഇടപെട്ടു. എന്നാൽ വീട്ടിലേക്ക് തിരിച്ചുപോകാൻ യുവതി തയ്യാറായില്ല.
തുടർന്ന് യുവതിയെ പൊലീസ് മഹിള മന്ദിരത്തിലാക്കി. നല്ല സാമ്പത്തിക ശേഷിയുള്ള യുവതിയിൽ നിന്ന് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞുകൊണ്ട് കാമുകൻ പണം വാങ്ങിയിരുന്നതായും വിവരമുണ്ട്.