താരസംഘടനയായ എഎംഎംഎയില്‍ നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചത് ചുരുക്കം പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി, മനോജ് കെ ജയന്‍, സംവിധായകന്‍ ലാല്‍, ജഗദീഷ് തുടങ്ങിയവരാണ് ഷമ്മിയെ പുറത്താക്കുന്നതിനെ എതിര്‍ത്തത്. ഇന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മമ്മൂട്ടി അടക്കമുള്ളവര്‍ എതിര്‍പ്പ് അറിയിച്ചത്.
പുറത്താക്കല്‍ നടപടി ഒന്ന് കൂടി ആലോചിച്ചു നടപ്പാക്കണമെന്നാണ് യോഗത്തില്‍ ജഗദീഷ് ആവശ്യപ്പെട്ടത്.അതേസമയം, ഷമ്മിയെ നിലവില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടന്‍ സിദ്ദിഖ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പക്ഷെ പുറത്താക്കണമെന്നാണ് യോഗത്തിലെ ഭൂരിപക്ഷം അഭിപ്രായം. ഒരിക്കല്‍ കൂടി ഷമ്മിയെ കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം. ഇന്ന് ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിക്ക് ഒരാളെ പുറത്താക്കാന്‍ അധികാരമില്ലെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
”അമ്മയ്‌ക്കെതിരെ ഷമ്മി തിലകന്‍ സോഷ്യല്‍മീഡിയയില്‍ കൂടി അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. സംഘടന മാഫിയ സംഘമാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറല്‍ ബോഡിയിലും ഇത് പറഞ്ഞതാണ്. ഇത്തവണ പൊതുയോഗം ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊതുയോഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷമ്മിയെ വിളിച്ച് അദ്ദേഹത്തിന് പറയാനുള്ളത് കേട്ടതിനു ശേഷമായിരിക്കും നടപടി സ്വീകരിക്കുക. ഭൂരിഭാഗം പേരും അദ്ദേഹത്തെ പുറത്താക്കണമെന്ന അഭിപ്രായമാണ് നടത്തിയത്. എന്നാല്‍ അതിന് മുന്‍പ് അദ്ദേഹത്തെ കേള്‍ക്കേണ്ട ബാധ്യതയുണ്ട്.” -സിദ്ദിഖ് പറഞ്ഞു.
അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഷമ്മിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും ബൈലോ അനുസരിച്ചായിരിക്കും നടപടിയെന്നും എഎംഎംഎ പ്രതിനിധികള്‍ അറിയിച്ചു. നിരന്തരമായി അച്ചടക്ക ലംഘനം നടത്തി എന്നാണ് ഷമ്മി തിലകനെതിരെ സംഘടനയില്‍ ഉയര്‍ന്ന ആരോപണം. 2021 ഡിസംബറില്‍ നടന്ന ജനറല്‍ ബോഡി യോഗം ഷമ്മി മൊബൈലില്‍ ചിത്രീകരിച്ചതോടെയാണ് നടപടി ആവശ്യം കൂടുതല്‍ ശക്തമായത്.