നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എട്ട് പേരെ വിവാഹം കഴിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ അധ്യാപിക അറസ്റ്റിലായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തന്നെ വഞ്ചിച്ചതായി ഭർത്താക്കന്മാരിൽ ഒരാൾ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസിൻ്റെ നിർണായക നടപടി. ഒമ്പതാമത്തെയാളെ കണ്ടെത്തി തട്ടിപ്പിൽ പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നാഗ്പൂരിലെ ഒരു ചായക്കടയിൽ വെച്ച് സമീറ ഫാത്തിമ എന്ന യുവതി അറസ്റ്റിലാവുന്നത്. ഇവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്കഴിഞ്ഞ 15 വർഷത്തിനിടെ സമ്പന്നരായ പുരുഷന്മാരെ ലക്ഷ്യമിട്ടാണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്. വിവാഹ വെബ്സൈറ്റുകളും ഫേസ്ബുക്കും വഴിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്. താൻ വിവാഹമോചിതയും കുട്ടിയുള്ളവളുമാണെന്ന് പറഞ്ഞ് സഹതാപം നേടിയെടുക്കുകയായിരുന്നു ഇവരുടെ തന്ത്രം. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ഒരു സംഭാഷണത്തിനിടെ, തന്റെ കയ്യിലുള്ള സ്വർണ്ണം വിറ്റ് കടം വീട്ടണമെന്നും അതിനാൽ പണം നൽകണമെന്നും ഇവർ ആവശ്യപ്പെടും.ഇത്തരത്തിൽ വിവാഹിതരായ വിവിധ ഭർത്താക്കന്മാരിൽ നിന്ന് 50 ലക്ഷം രൂപയും 15 ലക്ഷം രൂപയും ഇവർ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥരെയും ഇവർ വഞ്ചിച്ചിട്ടുണ്ട്. ഇവര്‍ക്ക് പിന്നിൽ തട്ടിപ്പിനായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് മുൻപ് അറസ്റ്റിലായപ്പോൾ ഗർഭിണിയാണെന്ന് പറഞ്ഞ് ഇവർ രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.