മഥുരയിലെ ശാഹി ഈദ്ഗാഹ് പള്ളി തകർത്ത് ഈ ഭൂമി ക്ഷേത്രത്തിന് നൽകണമെന്ന ഹരജി പുനഃസ്ഥാപിച്ച് അഹലബാദ് ഹൈക്കോടതി. കൃഷ്ണ ജന്മഭൂമിയിലാണ് പള്ളി നിർമിച്ചിരിക്കുന്നതെന്ന് ആരോപിച്ചുള്ള പഴയ ഹരജിയാണ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി ബെഞ്ച് തീരുമാനിച്ചത്.
ശാഹി മസ്ജിദ് പൊളിച്ച് ഈ ഭൂമി ഹിന്ദുക്കൾക്ക് കൈമാറണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. അഭിഷാകനില്ലാതെ നേരിട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് കാണിച്ച് കഴിഞ്ഞ ജനുവരി 19ന് ഹരജി കോടതി തള്ളിയിരുന്നു.
1669ൽ ശ്രീകൃഷ്ണ ക്ഷേത്രം തകർത്ത് മുഗൾ രാജാവ് ഔറംഗസീബാണ് ശാഹി മസ്ജിദ് നിർമിച്ചതെന്നാണ് ഹരജിയിൽ ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ആന്ദോളൻ സമിതി ആരോപിച്ചത്. പള്ളിയുടെ ചുമരിൽ ഇപ്പോഴും ഹിന്ദു മതചിഹ്നങ്ങളുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾ ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജസ്റ്റിസ് പ്രകാശ് പാടിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. ജൂലൈ 25ന് ഹരജി വീണ്ടും പരിഗണിക്കുമെന്നും ബെഞ്ച് അറിയിച്ചിട്ടുണ്ട്.
2020ൽ പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മഥുര കോടതി തള്ളിയിരുന്നു.
കത്ര കേശവ് ദേവ് ക്ഷേത്രത്തോടുചേർന്നുള്ള 13.37 ഏക്കർ സ്ഥലത്തുള്ള ശ്രീകൃഷ്ണ ജന്മഭൂമിയിലാണ് പള്ളി നിർമിച്ചതെന്ന് ആരോപിച്ച് ഒരുസംഘം മഥുര കോടതിയെ സമീപിക്കുകയായിരുന്നു.