ഫൈനലിനെ ഫൈനലാക്കിയ എംബാപ്പെ ; രാജ്യം തോറ്റ കളിയിലെ രാജാവ്

Latest അന്താരാഷ്ട്രം കായികം

ഇങ്ങനെയൊരു ഫൈനലും ഇങ്ങനെയൊരു കിരീടധാരണവും വേറെയുണ്ടാവില്ല. അടിമുടി നാടകീയത നിറഞ്ഞ സാധ്യതകൾ മാറിമറിഞ്ഞ സസ്പെൻസ് ത്രില്ലർ. അർജന്റീനയും മെസ്സിയും വിശ്വവിജയികളായപ്പോഴും ആരാണ് ഫൈനലിലെ യഥാർഥ ഹീറോ. എല്ലാ കിരീടവും നേടി ലോകകിരീടത്തിലും മുത്തമിട്ട മെസ്സിയോ. അതോ ഷൂട്ടൗട്ടിനെ നെഞ്ചുവിരിച്ച് നേരിട്ട് മിശിഹയായി മാറിയ മാർട്ടിനസോ. രാജ്യം തോറ്റ കളിയിൽ രാജാവായി വാണ എംബാപ്പെ തന്നെയല്ലെ യഥാർഥ ഹീറോ. സമ്മർദത്തിന്റെ പരകോടിയിൽ ഒരു ചാഞ്ചല്യവുമില്ലാതെ നാല് തവണ അയാൾ വല കുലുക്കിയപ്പോൾ അർജന്റീന ഞെട്ടിത്തരിച്ച് പോയ നിമിഷങ്ങൾ. 2014 ആവർത്തിക്കുന്നുവെന്ന വിതുമ്പാൻ തുടങ്ങിയ ആരാധകർ.ഫൈനലിനെ ഫൈനലാക്കിയത് അയാളാണ്.

80-ാം മിനിറ്റ് വരെ പന്ത് കിട്ടാക്കനിയായും ഒരു മുന്നേറ്റവും നടത്താനാകാതെ നിശബ്ദനായ എംബാപ്പെ വീണുകിട്ടിയ പൊനാൽറ്റി കിക്ക് എടുക്കാൻ വരുമ്പോൾ ഗോൾഡൻ ബൂട്ട് മെസ്സിയുടെ കാലിലായിരുന്നു. കാറ്റിലും കോളിലും കുലുങ്ങാത്തെ എംപററായ അയാൾക്ക് മുന്നിൽ മാർട്ടിനെസ് നിരായുധനായി. പൊനാൽറ്റി ഗോളാക്കിയ മെസ്സിക്കൊപ്പം പൊനാൽറ്റിയിലൂടെ തന്നെ എംബാപ്പെയ്ക്കും ആറാം ഗോൾ. അപ്പോഴും ഒരു അസിസ്റ്റുമായി മെസ്സി തന്നെ മുന്നിൽ. ഗോൾ വീണെന്ന് അർജന്റീനൻ താരങ്ങൾ വിശ്വസിച്ചുവരും മുന്നെ അയാൾ വീണ്ടും നിറയൊഴിച്ചു.

കാവലേൽപിച്ചവർ പോലും ഒന്ന് കണ്ണ് ചിമ്മിയ നേരത്ത് മിന്നൽ വേഗത്തിൽ പോസ്റ്റിലെത്തിയ എംബാപ്പെ തൊടുത്ത കിക്ക് അതിന്റെ ടൈമിങ് ഒരു ഫൈനലിലും വേറെ കിട്ടാനില്ല. തോറ്റ ഫ്രാൻസിനെ അയാൾ തിരിച്ചെത്തിക്കുന്നു. ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്ക് സ്വന്തമായ നിമിഷം.പ്രതിരോധവും മാർക്കിങ്ങും എല്ലാം പൊളിഞ്ഞു പാളീസായി. ഏത് നിമിഷവും അടുത്ത ഗോൾ വീഴാം എന്ന സ്ഥിതി. ഇൻജുറി ടൈമിന് തൊട്ടുമുമ്പ് ഗോളെന്നുറപ്പിച്ച ഷോട്ട് മാർട്ടിനസ് തട്ടിത്തെറിപ്പിച്ചു. മറിച്ചായിരുന്നെങ്കിൽ ആ നിമിഷം അർജന്റീനയ്ക്ക് പകരം ഫ്രഞ്ച് വീരഗാഥ രചിക്കപ്പെട്ടേനെ.

ഫ്രാൻസോ അർജന്റീനയോ ആര് എന്നതുപോലെ എംബാപ്പെയോ മെസ്സിയോ എന്ന ആകാംക്ഷയും കൂടി. എക്സ്ട്രാ ടൈമിലേക്ക് ആ പോരും നീണ്ടു. 108 ാം മിനിറ്റിൽ രക്ഷനായി മെസ്സി അവതരിക്കുന്നു വീണ്ടും. ഗോൾഡൻ ബൂട്ട് തിരികെ മെസ്സിയിലേക്ക്. ഫ്രഞ്ച് സ്വപ്നങ്ങൾ അവസാനിച്ചു എന്ന് കരുതിയ നിമിഷങ്ങൾ. അതാ വരുന്നു വീണ്ടും പൊനാൽറ്റി. വീണ്ടും എംബാപ്പെ. പിഴക്കാത്ത മൂന്നാം ഗോൾ. രണ്ടാം പെനാൽറ്റിയും ലക്ഷ്യത്തിൽ. ലോകകപ്പ് ഫൈനലിൽ ഹാട്രിക് പിറക്കുന്നു.

1966 ൽ ഇംഗ്ലണ്ടിന്റെ ജെഫ് ഹേഴ്സ്റ്റിന് ശേഷം ലോകകപ്പ് ഫൈനലിൽ വീണ്ടും ഒരു ഹാട്രിക്. മെസ്സിയിലേക്ക് പോയ സുവർണപാദുകം എംബാപ്പെ തിരിച്ചെടുക്കുന്നു. അയാൾ അത് തീർച്ചയായും അർഹിക്കുന്നു.ആര് കപ്പടിക്കും എന്ന സസ്പെൻസ് പോലെ സുവർണപാദുകവും മെസ്സിയിലും എംബാപ്പെയിലുമായി പാസ് ചെയ്ത് ഒടുവിൽ എംബാപ്പെയിൽ അവസാനിക്കുന്നു. ഗോൾഡൻ ബൂട്ടുമായി എംബാപ്പെ. ഗോൾഡൻ ബോളുമായി മെസ്സി.

ഒരു രാജാവ് ലോകകപ്പിനോട് വിടചൊല്ലിയപ്പോൾ ഫുട്ബോൾ ലോകത്ത് പുതിയൊരു രാജവാഴ്ച അരങ്ങേറുന്നു. ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത് വീണ്ടും എംബാപ്പെ അർജന്റീനയെ ഞെട്ടിച്ചു. കളിയിൽ നാല് തവണ മാർട്ടിനസിനെ കീഴടക്കിയ അക്ഷോഭ്യനായ പോരാളി. മിശിഹ കിരീടത്തിൽ മുത്തമിട്ടപ്പോൾ മരിയ മാലാഖയായി ചിറകുവിരിച്ചുയർന്നപ്പോൾ അർജന്റീനയ്ക്ക് മാർട്ടിനസ് മിശിഹയായി അവതരിച്ച മുഹൂർത്തത്തിൽ യുദ്ധം ജയിച്ച എംബാപ്പെ എന്ന രാജാവിന് പക്ഷേ രാജ്യത്തെ രക്ഷിക്കാൻ അത് മതിയായിരുന്നില്ല.

ഫുട്ബോൾ ലോകമെ ഇനിയുള്ള നാളുകൾ അയാളുടേതാകും അത് ഉറപ്പ്. 23 വയസ്സ് മാത്രം പ്രായം. കന്നി ലോകകപ്പിൽ മാസ് എൻട്രി. കിരീടധാരണം. രണ്ട് ലോകകപ്പുകളിൽ നിന്ന് അയാൾ മടങ്ങുമ്പോൾ 14 കളിയിൽ 12 ഗോളുണ്ട്.കഴിഞ്ഞ ലോകകപ്പിൽ നാല്. ഇത്തവണ അത് ഇരട്ടിയായി.

എട്ട്. ഇതിഹാസം പെലെയുടെ റോക്കോഡിനൊപ്പം അയാളും 12 ഗോളുമായി നിൽക്കുന്നു. എത്ര ലോകകപ്പുകൾ മുന്നിൽ കിടക്കുന്നു. ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളിന്റെ ലോകകപ്പ് റെക്കോഡിലേക്കാണ് ഇനി അയാളുടെ യാത്ര. അടുത്ത വരവിൽ അത് സംഭവിക്കുമോ. എംബാപ്പെ കമ്പനിയുടെ കളികൾ കാണാനിരിക്കുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *