ന്യൂയോര്‍ക്ക്: ചൈനയുടെ രഹസ്യ തടങ്കല്‍ പാളയങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ഇന്ത്യന്‍ വംശജയായ മാധ്യമപ്രവര്‍ത്തക മേഘ രാജഗോപാലിന് രാജ്യാന്തര റിപ്പോര്‍ട്ടിങ്ങിനുള്ള പുലിറ്റ്സർ പുരസ്‌കാരം. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോക്കല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം നീല്‍ ബേദിയെന്ന ഇന്ത്യന്‍ വംശജയ്ക്കാണ്.
ഷിന്‍ജിയാങ്ങില്‍ ആയിരക്കണക്കിന് ഉയ്ഗുര്‍ മുസ്ലിങ്ങളെ 2017ല്‍ ചൈന തടവിലാക്കിയിരുന്നു. ഇതിനു പിന്നാലെ മേഘ തടങ്കല്‍പാളയങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് തയാറാക്കി. കെട്ടിടങ്ങളുടെ ഫോറൻസിക് വിശകലനത്തിൽ സ്പെഷ്യലിസ്റ്റായ അലിസൺ കില്ലിങ്, പ്രോഗ്രാമർ ക്രിസ്റ്റോ ബുഷ്ചെക്ക് എന്നിവരുടെ സഹായത്തോടെയാണ് ലണ്ടനിൽ നിന്ന് മേഘ റിപ്പോർട്ട് തയാറാക്കിയത്.
എവിടെയാണ് തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താനായി ആയിരക്കണക്കിന് സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. തുടര്‍ന്ന് 260 തടങ്കല്‍ പാളയങ്ങള്‍ കണ്ടെത്തുകയായിരുന്നു. പതിനായിരം പേരെ വരെ പാര്‍പ്പിക്കാന്‍ കഴിയുന്ന കെട്ടിടങ്ങളായിരുന്നു ഇവയില്‍ ചിലത്. ഇതിനു പുറമേ ഖസാക്കിസ്ഥാനിലെത്തി തടങ്കല്‍ പാളയങ്ങളില്‍ കഴിയേണ്ടിവന്നവരുടെ അനുഭവ കഥകളും മേഘ ലോകത്തിന് മുന്നില്‍ എത്തിച്ചു. ബസ് ഫീഡ് ന്യൂസിലെ മാധ്യമ പ്രവർത്തകയാണ് മേഘ.