സൂപ്പർ താരം ലയണൽ മെസി സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് സൂചന. താരം ക്ലബുമായി രണ്ട് വർഷത്തെ കരാറി കൂടി ഒപ്പുവച്ചു എന്നാണ് റിപ്പോർട്ട്. 2023 വരെയാണ് മെസി തുടരുക. ജൂൺ വരെയാണ് താരത്തിന് ക്ലബുമായി കരാർ ഉണ്ടായിരുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ദേശീയ ടീമിലെ സഹതാരമായ സെർജിയോ അഗ്യൂറോയുടെ വരവ് മെസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിവരം. അഗ്യൂറോയും 2023 വരെയാണ് ബാഴ്സയിൽ തുടരുക.
ബോർഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് മെസി ക്ലബ് വിടാൻ തീരുമാനമെടുത്തത്. എന്നാൽ, സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ജോസപ് ബാർതോമ്യു പ്രസിഡൻ്റായ ബോർഡ് മെസിയെ ക്ലബിൽ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ബാർതോമ്യുവിനെതിരെയും ബോർഡിനെതിരെയും ആഞ്ഞടിച്ച താരം കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോർഡിൻ്റെ രാജിയിലേക്ക് വഴിതെളിച്ചു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോമാൻ എത്തിയത്. ഇതിനു പിന്നാലെ മെസി തൻ്റെ തീരുമാനം പുനപരിശോധിക്കുമെന്ന് സൂചന ഉണ്ടായിരുന്നു.
ഇതിഹാസ താരം ലയണൽ മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് പ്രസിഡൻ്റ് യുവാൻ ലപോർട്ട പറഞ്ഞിരുന്നു. എന്നാൽ, പരിശീലകൻ റൊണാൽഡ് കോമാൻ്റെ ഭാവിയിൽ ഉറപ്പുപറയാൻ അദ്ദേഹം തയ്യാറായില്ല. അടുത്ത ആഴ്ച കോമാനുമായി ബാഴ്സലോണ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഈ കൂടിക്കാഴ്ചയിൽ കോമാൻ്റെ ഭാവിയെപ്പറ്റി തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.