കാസർകോട്: കാസർകോട്ട് പ്ലസ്ടു വിദ്യാർഥികൾക്ക് നേരെ നടന്ന സദാചാര അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് ബിഎംഎസ് പ്രവർത്തകരെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് (26), പ്രദീപ് (37), ശശിധരൻ (37), വിനോദ്കുമാർ (40), നാഗേഷ് (33) എന്നിവരെയാണ് കാസർകോട് സിഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മലയോര മേഖലയിൽപ്പെട്ട സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ 19കാരനും 17കാരിയുമാണ് സദാചാര അക്രമത്തിന് ഇരയായത്.
കാസർകോട് അശ്വിനി നഗറിലെ തിയേറ്ററിൽ സിനിമയ്ക്കെത്തിയ ഇവർ ടികറ്റ് കിട്ടാത്തതിനാൽ മെഹ്ബൂബ് തിയേറ്ററിൽ എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ ഇവരെ ഒരു സംഘം തടഞ്ഞ് നിർത്തി കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തെങ്കിലും വിദ്യാർഥി പരാതിയില്ലെന്ന് അറിയിച്ചു. എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അറസ്റ്റിലായവർ ഉൾപെടെ പത്തിലധികം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
അടുത്തിടെ കാസർകോടും പരിസരങ്ങളിലും സദാചാര ഗുണ്ടാ ആക്രമണങ്ങൾ നിത്യസംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തളങ്കരയിൽ സഹപാഠികൾക്കൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്ന ലാബ് ടെക്നീഷ്യൻ വിദ്യാർഥിയെ ഒരു സംഘം മർദിച്ചിരുന്നു. സംഭവത്തിൽ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.വിദ്യാർഥികളെ കൈയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോയും പ്രതികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.