ബംഗ്ലാദേശിലെ അറിയപ്പെട്ട മുസ്ലിം പണ്ഡിതനായ അഹ്മദുല്ല മുസ്ലിംകൾ ഫേസ്ബുക്കിലെ ‘ഹാ ഹാ’ ഇമോജി ഉപയോഗിക്കരുതെന്ന് ഫത്വ (മത വിധി) പുറപ്പെടുവിക്കണമെന്നും അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലും യൂട്യൂബിലുമായി മൂന്ന് മില്യണിലധികം ഫോളോവേഴ്സുണ്ട് അഹ്മദുല്ലക്ക്. ബംഗ്ലാദേശിന്റെ മത വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ നിരന്തരം ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെടgന്ന വ്യക്തി കൂടിയാണ് അഹ്മദുല്ല.
ജൂൺ 19 ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഹ്മദുല്ല വിവാദമായ പരാമർശം നടത്തിയത്. വൈറൽ വീഡിയോയിൽ ‘ഹാ ഹാ’ റിയാക്ഷൻ ലഭിക്കുന്ന വ്യക്തിയും ഈ റിയാക്ഷൻ തമാശ രൂപേണ എടുക്കുകയാണെങ്കിൽ കുഴപ്പമില്ലെന്നും അല്ലാത്ത പക്ഷം ഇത്തരം റിയാക്ഷനുകൾ ഹറാമായി കണക്കാക്കുമെന്നും പറയുന്നു. ആരെയും പരിഹസിക്കാൻ പാടില്ല എന്നം മത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ഹറമായത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അടുത്ത കാലത്തായി ഫേസ്ബുക്ക് ഉപയോക്താക്കൾക്കിടയിൽ ‘ഹാ ഹാ’ റിയാക്ഷന്റെ ഉപയോഗം വർദ്ധിച്ചുവെന്നും ഇസ്ലാം മതം പരിഹാസം നിരോധിച്ചതിനാൽ ഇത്തരം റിയാക്ഷനുകൾ ഉപയോഗിക്കൽ ഹറാം (കുറ്റകരം) ആണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ‘ഏത് സാഹചര്യത്തിലാണെങ്കിലും ‘ഹാ ഹാ’ യുടെ ഉപയോഗം ഒഴിവാക്കണം,’ അഹ്മദുല്ല പറയുന്നു.
ബംഗ്ലാദേശിൽ അടുത്ത കാലത്ത പ്രശസ്തിയാർജ്ജിച്ച ഇന്റർനെറ്റ് പ്രഭാഷകരിൽ പ്രസിദ്ധനാണ് അഹ്മദുല്ല. മില്ല്യൺ കണക്കിന് ആളുകളാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. കോവിഡ് സാഹചര്യത്തിൽ വീട്ടിലിരുന്ന ആളുകൾ ഇന്റർനെറ്റിൽ ഇത്തരം പ്രഭാഷണങ്ങൾ കൂടുതലായി കേൾക്കുന്നുണ്ട്. രസകരമെന്നോണം 1,100 പേർ അദ്ദേഹത്തിന്റെ പരാമർശമടങ്ങിയ പോസ്റ്റിന് ‘ഹാ ഹാ’ എന്ന് പ്രതികരിച്ചിട്ടുണ്ട്.