സർക്കാർ സ്കൂളിൽ മുസ്ലിം വിദ്യാർത്ഥികൾ നിസ്കരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. കർണാടകയിലെ കോളാറിലാണ് സംഭവം.
ഹെഡ്മിസ്ട്രസിൻ്റെ അനുമതിയോടെ വിദ്യാർത്ഥികൾ വെള്ളിയാഴ്ച നിസ്കാരമാണ് സ്കൂളിൽ നടത്തിയത്. സംഭവം അറിഞ്ഞ ഹിന്ദു സംഘടനകൾ സ്കൂളിനു പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനു പിന്നാലെ കോളാർ ജില്ലാ കലക്ടർ ഉമേഷ് കുമാർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചകളിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു ക്ലാസ് മുറിയിൽ നിസ്കരിക്കാനാണ് ഹെഡ്മിസ്ട്രസ് അനുമതി നൽകിയിരുന്നത്.
നിസ്കരിക്കാനായി വിദ്യാർത്ഥികൾ പുറത്തുപോകുന്നത് തടയാനായിരുന്നു ഇത്. ഇതനുസരിച്ച് വിദ്യാർത്ഥികൾ എല്ലാ വെള്ളിയാഴ്ചകളിലും നിസ്കരിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നിസ്കാരത്തെപ്പറ്റി അറിഞ്ഞ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സ്കൂളിൽ മതം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.
രണ്ട് മാസങ്ങൾക്കു മുൻപാണ് സ്കൂൾ തുറന്നത്. അന്ന് മുതൽ ഹെഡ്മിസ്ട്രസിൻ്റെ അനുമതിയോടെ തങ്ങൾ നിസ്കരിക്കാറുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
എന്നാൽ, തനിക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്ന് പ്രിൻസിപ്പൽ ഉമാദേവി പറഞ്ഞു. വിദ്യാർത്ഥികൾ സ്വയേഷ്ടപ്രകാരമാണ് നിസ്കരിച്ചതെന്നും ഹെഡ്മിസ്ട്രസ് വ്യക്തമാക്കി.