ജീവിതാഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ പണം ചിലവഴിക്കുന്നതിന് മടിക്കാത്തവരാണ് ഏറെയും. നായയെ പോലെ ആകാൻ 12 ലക്ഷം മുടക്കിയ ജപ്പാൻ സ്വദേശിയാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. നായയുടെ വേഷത്തിലേക്ക് ടോകോയെന്ന യുവാവ് മാറിയത് കണ്ട് ട്വിറ്ററേനിയൻസ് അമ്പരന്നു. ‘കൂലി’ എന്ന സങ്കരയിനം നായയുടെ രൂപത്തിലേക്കാണ് ടോകോ എന്ന യുവാവ് മാറിയത്.പ്രൊഫഷണൽ ഏജൻസിയായ സെപറ്റ് ആണ് ടോകെയെ ഈ രൂപത്തിലാക്കിയെടുത്തത്. ചലച്ചിത്രങ്ങളിലേക്കും പരസ്യങ്ങളിലേക്കും അമ്യൂസ്മെന്റ് പാർക്കുകളിലേക്കും മൃഗങ്ങളുടെ രൂപം ഉണ്ടാക്കി നൽകുന്നതിൽ വിദഗ്ധരാണ് സെപറ്റ്.
40 ദിവസമെടുത്ത് 12 ലക്ഷം രൂപ ചിലവഴിച്ചാണ് ടോകോയ്ക്ക് ധരിക്കാൻ പാകത്തിന് ഇവർ നായയുടെ രൂപം ഉണ്ടാക്കി നൽകിയത്.നായയായി രൂപം മാറിയ ശേഷമുള്ള വിഡിയോയും ടോകോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. കൈകാലുകളുടെ ചലനത്തിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെങ്കിലും മനസ് നിറഞ്ഞുവെന്നും ഇപ്പോഴാണ് സന്തോഷമായതെന്നും ടോകോ പറയുന്നു. നായ വേഷത്തിൽ നിന്നിറങ്ങിയ ടോകോയെ കാണാൻ സാധിച്ചില്ലെന്നും മുഴുവൻ സമയവും ഇയാൾ ഈ വേഷത്തിലാണ് നടക്കുന്നതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.