കാസർകോട്: ഒളിച്ചോടിയ അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്ന വിദ്യാർഥിനിയെ അമ്മയുടെ കാമുകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ കാമുകനും പെൺകുട്ടിയുടെ അമ്മയ്ക്കുമെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.കൊല്ലം ജില്ലയിലെ സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെയാണ് അമ്മയുടെ കാമുകൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.
ഒളിച്ചോടിയ അമ്മയ്ക്കും കാമുകനും ഒപ്പം ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടക ക്വാർടേഴ്സിൽ താമസിച്ചു വരുന്നതിനിടയിലാണ് അമ്മയുടെ കാമുകൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
സംഭവം അമ്മയോട് പെൺകുട്ടി പറഞ്ഞെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ലെന്നാണ് വിവരം. ഒളിച്ചോട്ടം സംബന്ധിച്ച് പെൺകുട്ടിയുടെ അമ്മയുടെ പരാതി പ്രകാരം കേസെടുത്ത അഞ്ചാലംമൂട് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയേയും കാമുകനേയും പെൺകുട്ടിയേയും ക്വാർടേഴ്സിൽ നിന്നും അറസ്റ്റുചെയ്ത് അഞ്ചാലംമൂട് കോടതിയിൽ ഹാജരാക്കിയിരുന്നു.
കോടതിയിൽ നിന്നും യുവതി കാമുകനോടൊപ്പം പോയപ്പോൾ പെൺകുട്ടിയെ കോടതി അച്ഛനോടൊപ്പം വിട്ടയച്ചു. തുടർന്ന് സ്കൂളിൽ പോകാൻ തുടങ്ങിയ പെൺകുട്ടി സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് അമ്മയുടെ കാമുകൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം വെളിപ്പെടുത്തിയത്.
അധ്യാപിക ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയും ചൈൽഡ് ലൈൻ കുട്ടിയെ കൗൺസിലിങ്ങ് നടത്തുകയുമായിരുന്നു. ശേഷം നൽകിയ പരാതിയിൽ കേസെടുത്ത അഞ്ചാലംമൂട് പൊലീസ് യുവതിയുടെ കാമുകനായ അഞ്ചാലംമൂട് പനയത്തെ മിഷാദിനെ(42) അറസ്റ്റുചെയ്തു.മാനഭംഗസംഭവം നടന്നത് ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ തുടരന്വേഷണത്തിനായി കേസ് ആദൂർ പൊലീസിന് കൈമാറി.
ആദൂർ എസ് ഐ മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് ആദൂരിലേക്ക് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.