കോഴിക്കോട് ∙ കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് ഞായറാഴ്ച രാവിലെ മരിച്ച 12 വയസ്സുകാരനിലാണു രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചതായി വീണാ ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു. കുട്ടിയുടെ മൂന്ന് സാംപിളുകളും പോസിറ്റീവാണ്. കുട്ടിയുമായി അടുത്ത് ഇടപെട്ട ആർക്കും രോഗലക്ഷണമില്ല.
ശനിയാഴ്ച രാത്രിതന്നെ ഉന്നതതലയോഗം ചേര്‍ന്ന് ആക്‌ഷന്‍ പ്ലാന്‍ തയാറാക്കി. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയും തയാറാക്കിയിട്ടുണ്ട്. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രത വേണം. ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ഈ മാസം ഒന്നാം തീയതിയാണു നിപ ലക്ഷണങ്ങളോടെ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ്. പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും കോഴിക്കോട്ട് എത്തുമെന്നറിയുന്നു.