ന്യൂഡല്‍ഹി: ഓക്സിജൻ ഉൾപ്പെടെ കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിനെതിരെ തെളിവില്ലെന്ന് ഡല്‍ഹി പൊലീസ്. കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ മറ്റ് എട്ട് പേര്‍ക്കും പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചികിത്സാ ഉപകരണങ്ങൾ പൂഴ്ത്തിവച്ചെന്ന പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തത്.
ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ശ്രീനിവാസിനോട് നിരവധി പേരാണ് സഹായം അഭ്യർഥിച്ചത്. ഇവർക്കൊക്കെ സഹായം ലഭ്യമാക്കിയ ശ്രീനിവാസിന് ഓക്‌സിജന്‍ മാന്‍ എന്ന വിളിപ്പേരുംലഭിച്ചു. അതേസമയം ശ്രീനിവാസ് ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ നേതാക്കള്‍ കോവിഡ് പ്രതിരോധ, ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവെയ്ക്കുന്നുവെന്നും കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്നുമുള്ള പരാതി കോടതിക്ക് മുന്നിലെത്തി. ഈ പരാതിയിലാണ് അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ശ്രീനിവാസിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. മരുന്നും ഓക്‌സിജനും പണം ഈടാക്കാതെ നല്‍കി ആളുകളെ സഹായിക്കുകയായിരുന്നു ശ്രീനിവാസ് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആരോപണ വിധേയരായ 9 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകളില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്താന്‍ ആറ് ആഴ്ചത്തെ സമയം നല്‍കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.
ഇതിനിടെ ശ്രീനിവാസിന് ഐക്യദാര്‍ഢ്യമറിയിച്ച് ക്യാംപെയ്‌നുമായി യൂത്ത് കോണ്‍ഗ്രസ് കേരള ഘടകം രംഗത്തെത്തിയിരുന്നു. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള എസ്ഒഎസ്‌ഐവൈസിയുടെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 108 രൂപ വീതം സമാഹരിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഓക്‌സിജന്‍ എത്തിച്ച് നല്‍കിയ ശ്രീനിവാസിനോട് സാമ്പത്തിക സ്രോതസ് ചോദിച്ച പൊലീസ് നടപടിയോട് പ്രതിഷേധിച്ചുകൊണ്ട് ‘ഞങ്ങളാണ് സോഴ്‌സ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യൂത്ത് കോഗ്രസിന്റെ 108 രൂപ ക്യാംപെയ്ന്‍.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും നിയുക്ത എംഎല്‍എയുമായ ഷാഫി പറമ്പില്‍, നേതാക്കളായ വീണ എസ് നായര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ ക്യാംപെയ്‌നില്‍ പങ്കാളികളായി.