സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ സെക്കൻ ഹാൻഡ് കാറ് വാങ്ങുന്നതിനായി ഒന്നര ലക്ഷം രൂപക്ക് വിറ്റ് ദമ്പതികൾ. ഉത്തർ പ്രദേശിലെ കണ്ണൗജ് ജില്ലയിലാണ് സംഭവം.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, നവജാത ശിശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമാണ് കണ്ണൗജ് ജില്ലയിലെ തിർവ കോട്വാലി പോലീസ് സ്റ്റേഷനിൽ മെയ് 13ന് മാതാപിതാക്കൾക്കെതിരെ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെക്കൻഡ് ഹാൻഡ് കാറ് വാങ്ങുന്നതിന് ഗുർസഹൈഗഞ്ച് ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന് കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് കണ്ടത്തി. കോട്വാലി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശൈലേന്ദ്ര കുമാർ മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനിടയിൽ ദമ്പതികൾ ഒരു സെക്കൻ ഹാൻഡ് കാറ് വാങ്ങിയിട്ടുണ്ടെന്നും കുഞ്ഞ് ഇപ്പോഴും വ്യാപാരിയുടെ കൈവശമാണുള്ളതെന്നും വെള്ളിയാഴ്ച കേസിൽ പ്രതികളായ സ്ത്രീയെയും ഭർത്താവിനെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചുവെന്നും ശൈലേന്ദ്ര കുമാർ മിശ്ര കേസിലെ സംഭവവികാസങ്ങളെക്കുറിച്ച് അറിയിച്ചു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, ഇത്തരം നിരവധി സംഭവങ്ങൾ മുൻകാലങ്ങളിൽ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം, കർണാടകയിലെ ചിക്കബല്ലാപൂർ ജില്ലയിലെ ഒരു കാർഷിക തൊഴിലാളിയും തന്റെ കുഞ്ഞിനെ വിറ്റിരുന്നു. ഈ ഇടപാടിന് ശേഷം തൊഴിലാളിയുടെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കണ്ട് സംശയം തോന്നിയ അയൽവാസികളുടെ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്.