കർണാടകയിലെ വിവിധ ക്ഷേത്രത്തിൽ പിന്തുടരുന്ന പ്രത്യേക പൂജയായ ‘സലാം ആരതി’യുടെ പേര് മാറ്റുന്നു. പകരം ഇനി മുതൽ ‘ആരതി നമസ്‌കാര’ എന്ന പേരിലായിരിക്കും പൂജ അറിയപ്പെടുക. പേരുമാറ്റിയുള്ള സർക്കുലർ കർണാടക ഹിന്ദു ആരാധനാലയ-ചാരിറ്റബിൾ മന്ത്രി ശശികല ജോള്ളെ ഉടൻ പുറത്തിറക്കുമെന്ന് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തെ ക്ഷേത്രപൂജാരിമാരുടെയും ഭാരവാഹികളുടെയും സമിതിയായ രാജ്യധാർമിക പരിഷത്തിലും പൂജകളുടെ പേരുമാറ്റാൻ തീരുമാനമായിരുന്നു.(karnataka temples aarati namaskara tipu sultan).
സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ഇപ്പോഴും പൂജകൾ തുടരുന്നുണ്ട്. പ്രശസ്താമായ കൊല്ലൂർ ശ്രീമൂകാംബിക, പുത്തൂർ ശ്രീ മഹാലിംഗേശ്വര, കുക്കെ സുബ്രഹ്മണ്യ, മാണ്ഡ്യ മേലുകോട്ടെ തുടങ്ങിയ ക്ഷേത്രങ്ങളെല്ലാം ഇവയിൽ ഉൾപ്പെടും. ടിപ്പു സുൽത്താന്റെ കാലത്ത് ആരംഭിച്ച പൂജ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതിനു പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി.
18-ാം നൂറ്റാണ്ടിൽ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ തന്റെ ഭരണപ്രദേശങ്ങളുടെ ക്ഷേമത്തിനായി ക്ഷേത്രങ്ങളിൽ ആരംഭിച്ചതാണ് സലാം ആരതി പൂജ. ടിപ്പുവിന്റെയും ഹൈദരലിയുടെയും കാലത്ത് എന്നും വൈകീട്ട് ഏഴു മണിക്കായിരുന്നു പൂജ. സലാം ആരതിക്കു പുറമെ സലാം മംഗളാരതി, ദേവഡിഗെ സലാം തുടങ്ങിയ പൂജകളും ഇത്തരത്തിൽ ആരംഭിച്ചതാണ്.