കാസർകോട്: സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ സി പി എമ്മിന് രൂക്ഷ വിമർശനം. ജില്ലയിൽ പാർട്ടിയുടെ വളർച്ചയ്ക്ക് സി.പി.എം തടസം സൃഷ്ടിക്കുന്നതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
ഇടത് മുന്നണിയെ സി പി എം കേവലം തെരഞ്ഞെടുപ്പ് സംവിധാനമായി ചുരുക്കിയെന്നും വിമർശനമുണ്ട്.ജില്ലാ സമ്മേളനത്തില്‍ ഇന്നലെ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉള്ളത്.
കാസർകോട് ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ പാർട്ടി പ്രവർത്തനങ്ങൾക്ക് സിപിഎം തടസം സൃഷ്ടിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ സാധാരണക്കാരന്‍റെ സർക്കാറാണ് എന്ന വികാരം നഷ്ടപ്പെട്ടു. വികസന കാര്യങ്ങളിൽ സർക്കാരിന് ശ്രദ്ധയില്ല.
പലവികസന പ്രവർത്തനങ്ങളും സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയുന്ന സ്വഭാവത്തിലുള്ളതല്ല. സർക്കാരിനെതിരെ വിമർശനമുന്നയിക്കാതെ നിശബ്ദത പാലിക്കുകയാണ് പലരും. സി.പി.എമ്മിന് വിധേയപ്പെടുന്നവരാണ് പല നേതാക്കളും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളകോൺഗ്രസിന്‍റെ മുന്നണി പ്രവേശം മുന്നണിയെ ശക്തിപ്പെടുത്തിയിട്ടില്ലെന്നും ഇടതു മുന്നണിയുടെ സ്വഭാവം നഷ്ടപ്പെടുന്നതില്‍ പല പാര്‍ട്ടികളുടേയും മുന്നണി പ്രവേശനം കാരണമായെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ജില്ലാ സമ്മേളനം ഇന്നവസാനിക്കും.