നവംമ്പർ 14-ലോക പ്രമേഹ ദിനം.ഃ എൽ.ബി.എസ്.എൻജിനീയറിങ് കോളേജിൽ സെമിനാറും, പോസ്റ്റർ & കാർട്ടൂൺ മത്സരവും , പരിശോധന ക്യാമ്പും നടത്തി..

Latest ഇന്ത്യ കേരളം പ്രാദേശികം

നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൻറെയും, മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും, എൽ.ബി.എസ്. എൻജിനീയറിങ് കോളേജ് കാസർഗോഡ് സ്റ്റാഫ് ക്ലബ്ബിൻറെയും, കമ്മ്യൂണിറ്റി ന്യൂട്രീഷ്യൻ ഫോറം-കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ എൽ.ബി.എസ്. എൻജിനീയറിങ് കോളേജ് – കാസർകോഡ് വെച്ച് നടത്തിയ സെമിനാർ, പോസ്റ്റർ & കാർട്ടൂൺ മത്സരം, ബ്ലഡ് പ്രഷർ & പ്രമേഹ പരിശോധന ജീവിതശൈലീരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കാക്കാൻ ബി.എം.ഐ & വേസ്റ്റ് ഹിപ്പ് റേഷ്യോ പരിശോധന തുടങ്ങിയ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിജി മാത്യു നിർവ്വഹിച്ചു. മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി.പി.വി അദ്ധ്യക്ഷയായിരുന്നു.

ഇൻസുലിൻ കണ്ടുപിടിച്ച ഡോക്ടർ ഫ്രെഡറിക് ബാറ്റിംഗിന്റെ ജന്മദിനമാണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്. 160ൽ പരം രാജ്യങ്ങളിൽ നവംബർ 14 പ്രമേഹ ദിനമായി ആചരിക്കുന്നു. “പ്രമേഹ പരിചരണത്തിലേക്കുള്ള പ്രവേശനം” എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. ദിനംപ്രതി പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. മനുഷ്യന്റെ ആയുസ്സിനെ കാർന്നു തിന്നുകയാണ് പ്രമേഹമെന്ന ഈ ഭീകരൻ.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹമെന്ന് വിളിക്കുന്നത്.

മനുഷ്യന്റെ ജീവിത ശൈലിതന്നെയാണ് പ്രമേഹത്തെ വിളിച്ചുവരുത്തുന്ന പ്രധാന ഘടകം. മുമ്പ് മുതിർന്നവരിലും മദ്ധ്യവയസ്‌കരിലും മാത്രം കണ്ടുവന്ന പ്രമേഹം ഇന്ന് കുട്ടികളിലും കൗമാരക്കാരിലും വ്യാപകമാകുന്നു. ഇന്ത്യയിൽ തന്നെ ഇന്ന് ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ളത് കേരളത്തിലാണ്. എന്നാൽ, പ്രമേഹത്തെ നിയന്ത്രിക്കാൻ മരുന്നുകൊണ്ട് മാത്രം സാധിക്കുന്നതല്ല. ഇതിൽ കുടുംബാംഗങ്ങളുടെ പങ്ക് വളരെ വലുതാണ്. പ്രമേഹത്തിന്റെ ചികിത്സ കുടുംബങ്ങളിൽ നിന്നുമാണ് ആരംഭിക്കേണ്ടത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിജി മാത്യു സൂചിപ്പിച്ചു.

മൂന്ന് തരം പ്രമേഹമാണ് പ്രധാനമായും ഉള്ളത്.
 ടൈപ്പ് 1 പ്രമേഹം

ടൈപ്പ് 2 പ്രമേഹം

ഗർഭകാല പ്രമേഹം

ആഗോളപരമായി 425 ദശലക്ഷം ടൈപ്പ് 2 പ്രമേഹരോഗികളും 11 ലക്ഷം ടൈപ്പ് 1 പ്രമേഹ രോഗികളും ഉണ്ട്. കേരളത്തിൽ 30 ലക്ഷം ടൈപ്പ് 2 പ്രമേഹ രോഗികളും 5000ത്തിൽ കൂടുതൽ ടൈപ്പ് 1 പ്രമേഹരോഗികളും ഉണ്ട്.

ഓരോ പ്രമേഹ രോഗികൾക്കും അവരുടെ പ്രത്യേകതകൾ മാനിച്ചുകൊണ്ടുള്ള വ്യത്യസ്‌തമായ ചികിത്സയും വ്യായാമവും ഭക്ഷണ നിർദേശങ്ങളും ,സാങ്കേതിക വിദ്യയുമാണ് ഉപയോഗിച്ചുവരുന്നത്.

 പഞ്ചസാര ഉപേക്ഷിക്കുക

ചോറിന്റെ അളവ് കുറയ്‌ക്കുക

പച്ചക്കറികളും ഇലക്കറികളും ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുക

ശീതള പാനീയങ്ങൾ,ഫാസ്‌റ്റ് ഫുഡുകൾ എന്നിവ ഒഴിവാക്കുക

കൃത്യമായുള്ള ആഹാരം, വ്യായാമം ,മരുന്ന് എന്നിവെയെല്ലാം പ്രമേഹമുള്ളവൾ ശ്രദ്ധിക്കേണ്ടതാണ്

പുകവലി പൂർണമായും ഉപേക്ഷിക്കുക

രോഗികൾക്കൊപ്പംതന്നെ കുടുംബാംഗങ്ങളും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തിന്റെ സഹായം, സംരക്ഷണം പ്രമേഹരോഗികൾക്ക് എങ്ങനെ നൽകാമെന്നും രോഗികളെയും കുടുംബാംഗങ്ങളെയും പൊതുജനങ്ങളെയും ബോധവത്കരിക്കേണ്ട ആവശ്യം മനസിലാക്കാൻകൂടി ഈ ദിനം ഓർമ്മിപ്പിക്കുന്നു എന്നും മുഖ്യാതിഥിയായി പങ്കെടുത്ത മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രേഖ.എസ് പറഞ്ഞു.

വാർഡ് മെമ്പർ നബീസ സത്താർ, എൽ.ബി.എസ്. എൻജിനീയറിങ് കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയചന്ദ്രൻ.കെ, കോളേജിലെ സ്റ്റാഫ് ക്ലബ് പ്രതിനിധി അനിൽകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ സീനിയർ ഡയറ്റീഷ്യൻ മൃദുല അരവിന്ദ്, കാസർകോട് ജനറൽ ആശുപത്രിയിലെ ഡയറ്റീഷ്യൻ ഉദൈഫ് തുടങ്ങിയവർ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് ഷെക്കൂർ.ടി സ്വാഗതവും മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് നന്ദിയും പറഞ്ഞു.

കോളേജ് പ്രൊഫസർ ജോഷ്യോ,
പബ്ലിക് ഹെൽത്ത് നഴ്സ് നിഷാകുമാരി.എൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എം.തോമസ്, രശ്മി.ആർ.എസ്, ഉഷ.ഒ.കെ, ലത.പി, എം.പി.മേഘ ഗോവിന്ദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വനിത.കെ, ആശാ പ്രവർത്തകരായ കെ.സുജിതകുമാരി, ശശികല.വി , പ്രഭാവതി.സി, സുനിത.വൈ, ഗൗരി.ഇ, വത്സല.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *