വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്താശ്രദ്ധ നേടിയ ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാന്‍ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു.
ഉത്തർപ്രദേശിലെ ദാശ്‌ന ക്ഷേത്രത്തിലെത്തിയായിരുന്നു മതംമാറ്റം. ബാബരി മസ്ജിദിനെതിരായ പരാമർശങ്ങൾ മുതൽ ഏറ്റവുമൊടുവിൽ ഖുർആനിലെ 26 വചനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചും വാർത്തകളിൽ നിറഞ്ഞിരുന്നു.
ദാശ്‌ന ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ സ്വാമി യതി നരസിങ്ങാനന്ദ് ആണ് മതംമാറ്റ ചടങ്ങുകൾക്കുനേതൃത്വം നൽകിയത്. ഇനിമുതൽ ജിതേന്ദ്ര നാരായൺ സിങ് ത്യാഗി എന്നാകും റിസ്‌വിയുടെ പേരെന്നും പൂജാരി പ്രഖ്യാപിച്ചു.
താൻ ഇസ്‌ലാമിൽനിന്ന് ഭ്രഷ്ടനായതാണെന്നും ഓരോ വെള്ളിയാഴ്ചയും തന്റെ തലയ്ക്കുള്ള പാരിതോഷികത്തുക വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മതംമാറ്റ ചടങ്ങിനുശേഷം റിസ്‌വി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇപ്പോൾ സനാതന ധർമത്തിന്റെ മാർഗം സ്വീകരിക്കുകയാണെന്നും റിസ്‌വി പറഞ്ഞു.