രാജ്യത്തെ അതിസമ്പന്നരിൽ പലർക്കും 2022ൽ ശതകോടീശ്വര സ്ഥാനം നഷ്ടമായി. അതേസമയം, കമ്പനികളിലെ പ്രൊമോട്ടർമാരിൽ ചിലർ കൂടുതൽ സമ്പന്നരാകുകയും ചെയ്തു. ഒരു ബില്യൺ ഡോളർ, അതായത് 8,241 കോടി രൂപ ആസ്തിയുള്ളവരുടെ എണ്ണം 142ൽനിന്ന് 120 ആയാണ് കുറഞ്ഞത്. ശതകോടീശ്വരന്മാരായ പ്രൊമോട്ടർമാരുടെ മൊത്തം ആസ്തിയാകട്ടെ 8.8ശതമാനം കുറഞ്ഞ് 685 ബില്യൺ ഡോളറായി. ഒരു വർഷം മുമ്പുള്ള 751.6 ബില്യൺ ഡോളറിൽനിന്നാണ് ഈ ഇടിവുണ്ടായത്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. സമ്പന്നരുടെ പട്ടികയിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ചത് അദാനിയാണ്. 2021ന്റെ അവസാനത്തോടെ അദാനിയുടെ ആസ്തിയിലുണ്ടായ വർധന 69.6ശതമാനമാണ്. അതായത് മൊത്തം ആസ്തി 135.7 ബില്യൺ ഡോളറായി. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായെന്നുമാത്രമല്ല, ലോകത്തെ അതിസമ്പന്നരിൽ മൂന്നാം സ്ഥാനവും അദ്ദേഹം പിടിച്ചെടുത്തു.അംബാനിയുടെ സ്വത്തിൽ 2.5ശതമാനമാണ് കുറവുണ്ടായത്.
അതായത് അദ്ദേഹം ഉൾപ്പെടുന്ന കുടുംബത്തിന്റെ മൊത്തം ആസ്തി 104.4 ബില്യൺ ഡോളറിൽനിന്ന് 101.75 ബില്യൺ ഡോളറായി. റഷ്യ-യുക്രൈൻ സംഘർഷം, പണപ്പെരുപ്പത്തിലെ കുതിപ്പ്, ഉത്പന്ന വിലയിലെ ചാഞ്ചാട്ടം, വികസിത രാജ്യങ്ങളിലെ നിരക്ക് വർധന സംബന്ധിച്ച ആശങ്ക- തുടങ്ങിയവ മൂലം ആഗോളതലത്തിലും രാജ്യത്തും ഓഹരി വിപണി തിരിച്ചടി നേരിട്ടതാണ് സമ്പന്നരെ ബാധിച്ചത്.
രാജ്യത്തെ ശതകോടീശ്വരന്മാരിൽ മൂന്നു പേരുടെ മാത്രം ആസ്തിയിലാണ് വർധനവുണ്ടായത്. ഗൗതം അദാനി, സൺ ഫാർമയുടെ ദിലീപ് സാഘ് വി, ഭാരതി എയർടെലിന്റെ സുനിൽ മിത്തൽ എന്നിവരാണവർ. മൊബൈൽ താരിഫ് വർധനവ്, സുസ്ഥിരമായ ബിസിനസ് അന്തരീക്ഷം എന്നിവയാണ് ഭാരതി എയർടെലിന് നേട്ടമാക്കാനായത്. ഇന്ത്യയിലെയും വടക്കേ അമേരിക്കയിലെയും ബിസിനസിലെ വളർച്ചയാണ് സൺ ഫാർമയിലൂടെ ദീലീപ് നേട്ടമാക്കിയത്.