കാഞ്ഞങ്ങാട് :രോഗവ്യാപനം രൂക്ഷമായതിനാൽ പള്ളിക്കര, ഉദുമ മടിക്കൈ,അജാനൂർ പഞ്ചായത്തുകളിലും കാഞങ്ങാട്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു. പള്ളിക്കരയിൽ അവശ്യവസ്തുക്കൾ വില്ക്കുന്ന കടകൾ മാത്രം എട്ടുമുതൽ അഞ്ചുവരെ തുറന്നുപ്രവർത്തിക്കാം. പൊതുജനങ്ങളോട് ഇടപെടുന്നവർക്ക് നെഗറ്റീവ് രേഖ അത്യാവശ്യമാണ്. പഞ്ചായത്തിലെ ബാങ്കുകൾ തുറക്കുമെങ്കിലും ഇടപാടുകാർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കോവിഡ് പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് പൂര്‍ണ്ണമായി വിജനമായി. നഗരത്തില്‍ എത്തുന്ന വാഹനങ്ങളും യാത്രക്കാരും വളരെ കുറഞ്ഞു. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെ പൊതുഗതാഗതം വിലക്കിയിട്ടില്ലെങ്കിലും നഗരത്തില്‍ എത്തുന്നവര്‍ നന്നെ കുറവായിരുന്നു. സൗത്ത് മുതല്‍ പൊലീസ് പരിശോധന ശക്തമാണ്. കൊവ്വല്‍ പള്ളി മൈക്രോ കണ്ടെയിന്‍മെന്റ് സോണായതിനാല്‍ ബസുകള്‍ നിര്‍ത്താന്‍ പൊലീസ് അനുവദിക്കുന്നില്ല. കോട്ടച്ചേരി പഴയ ബസ് സ്റ്റാന്‍ഡിലും പരിശോധന ശക്തമാണ്. വിരലിലെണ്ണാവുന്ന ഓട്ടോ റിക്ഷകളെ നഗരത്തില്‍ സര്‍വീസ് നടത്തിയുള്ളു. പലചരക്ക് കടകളും മെഡിക്കല്‍ ഷാപ്പുകളും തുറന്നു. ഹോട്ടലുകള്‍ പാര്‍സല്‍ കൗണ്ടറുകള്‍ തുറന്നു കാത്തിരുന്നുവെങ്കിലും അധികമാളുകള്‍ എത്താതിരുന്നത് അവര്‍ക്കും പ്രയാസമായി.
മടിക്കൈ പഞ്ചായത്തില്‍ 14 വരെ സമ്ബൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കാന്‍ പഞ്ചായത്ത്തല ജാഗ്രതാ സമിതി തീരുമാനിച്ചു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍, ക്വാറികള്‍, പണകള്‍ തുടങ്ങി മറ്റെല്ലാ നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. അത്യാവശ്യ ചടങ്ങുകള്‍ മാത്രം കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പ്രോട്ടോകോള്‍ പ്രകാരം അനുവദനീയമായ എണ്ണം ആളുകളെ പങ്കെടുപ്പിച്ച് നടത്താന്‍ അനുവദിക്കും. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കും.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഉദുമയിൽ ജൂലായ് 14 വരെ ട്രിപ്പിൾ ലോക്‌ഡൗൺ ഏർപ്പെടുത്താൻ ജാഗ്രതാ സമിതി തീരുമാനിച്ചു. പഞ്ചായത്ത് പരിധിയിൽ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. അവശ്യവസ്തുക്കൾ വില്ക്കുന്ന സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ മാത്രം പ്രവർത്തിക്കാം.
സ്ഥാപനങ്ങളിലെ ജീവനക്കാർ കൈയുറയും മാസ്‌കും ധരിച്ച് മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ. നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങളടക്കം പിടിച്ചെടുത്ത് പകർച്ചവ്യാധി നിയന്ത്രണ-ദുരന്ത നിവാരണ നിയമങ്ങൾപ്രകാരം നടപടികൾ സ്വീകരിക്കും