നാടിന്റെ സർവ്വമേഖലകളിലും സാന്നിധ്യം അടയാളപ്പെടുത്തി യാത്രയായ പി.സി.കെ മൊഗ്രാൽ എന്ന സാത്വികൻ ഒരിക്കൽ കൂടി ഓർമ്മയുടെ തീരത്ത് സുഗന്ധം പരത്തി കടന്ന് വരികയാണ്.കാൽപന്ത് കളിയെ ജീവനുതുല്യം സ്നേഹിച്ച്, മൊഗ്രാൽ ഫുട്ബോളിനെ ജീവസുറ്റതാക്കി മാറ്റാൻ ഭഗീരയത്നം നടത്തിയ പി സി കെ എന്ന മൂന്നക്ഷരം ഇന്നും മൊഗ്രാൽ നിവാസികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. 1993 മുതൽ 2006 വരെ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ച പി.സി കുഞ്ഞിപ്പക്കി, മൊഗ്രാൽ ഫുട്ബോളിന്റെ ഉന്നമനത്തിനായി ചെയ്ത സേവനങ്ങൾ എണ്ണമറ്റതാണ്. നിരവധി സംസ്ഥാന- ജില്ലാ – സർവ്വകലാശാല താരങ്ങളെയാണ് അക്കാലയളവിൽ പി.സി. കെ യുടെ നേതൃത്വത്തിൽ വാർത്തെടുത്തത്.മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം പ്രതാപകാലഘട്ടമായിരുന്നു അത്. അദ്ദേഹം പ്രസിഡന്റ് പദവി ഒഴിയുന്നത് വരെ ആ സ്ഥാനത്തേക്ക് മറ്റൊരാളുടെ പേര് പോലും ഉയർന്നുവന്നില്ല എന്നത് മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിനെ പെരുമയുള്ള ഒരു ടീമാക്കി ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചുവെന്നതിനുള്ള അംഗീകാരമായിരുന്നു.
പഠിക്കാൻ മിടുക്കനായിരുന്നുവെങ്കിലും പഠനത്തോടൊപ്പം തന്നെ പി സി കെ യുടെ മനസ്സ് കാൽപന്ത് കളിയുടെ പിന്നാലെയും സഞ്ചരിച്ചു. 1959 ൽ കാസറഗോഡ് ഗവ. കോളേജിൽ നിന്ന് ബി എസ് സി ബിരുദം നേടിയ ഉടൻ തന്നെ സർക്കാർ സർവ്വീസിൽ പ്രവേശിച്ചെങ്കിലും ഫുട്ബോളിനോടുള്ള കമ്പം അദ്ദേഹം കൈവിട്ടില്ല.1960ൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ ക്യാപ്റ്റനായി പി.സി.കെ തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എം എസ് സി യുടെ ജൈത്രയാത്രയായിരുന്നു!നിരവധി ടൂർണമെന്റുകളിൽ പി സി കെ യുടെ നായകത്വത്തിൽ വെന്നിക്കൊടിപാറിക്കാൻ എം എസ് സിക്ക് സാധിച്ചു. മികച്ച പന്തടക്കവും ശരവേഗത്തിലുള്ള ആക്രമണ ശൈലിയും കൊണ്ട്, കളിമൈതാനത്ത് ഇന്ദ്രജാലം തീർത്തിരുന്ന പി. സി കെ യുടെ ബലത്തിൽ ആ കാലഘട്ടത്തിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ് കൊയ്ത നേട്ടങ്ങൾ അനവധിയാണ്.ഫിറ്റ്നസ് പ്രശ്നം മൂലം കളിയിൽ നിന്ന് വിരമിച്ചെങ്കിലും കളിക്കളത്തിന് പുറത്ത് നിന്ന് കൊണ്ട് ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കാനായിരുന്നു പിന്നീട് പി.സി.കെ യുടെ ശ്രമം.
1990 മുതൽ 2011 വരെ ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ടായും ഇതിനിടയിൽ രണ്ട് വർഷം കെ. എഫ് എ അംഗമായും പ്രവർത്തിച്ച അദ്ദേഹം ഈ പദവികളിൽ നന്നായി ശോഭിക്കുകയും ചെയ്തു.2006 ൽ അനാരോഗ്യം മൂലം മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രസിഡന്റ് പദവി ഒഴിഞ്ഞെങ്കിലും വിശ്രമിക്കാൻ അദ്ദേഹം തയ്യാറായില്ല. അവശത അനുഭവിക്കുന്ന സമയത്ത് പോലും മൊഗ്രാൽ സ്കൂൾ ഗ്രൗണ്ടിലെത്തി യുവതലമുറയിലെ താരങ്ങൾക്ക് പ്രോത്സാഹനം നൽകാനും ആവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കാനും അദ്ദേഹം താല്പര്യം കാണിച്ചിരുന്നു. ഇങ്ങനെ മരണം വരെ ഈ മനുഷ്യൻ ഫുട്ബോളിനെ നെഞ്ചേറ്റി തന്നെ നടന്നുവെന്ന് നമുക്ക് നിസ്സംശയം പറയാം.മത-സാമൂഹിക- വിദ്യാഭ്യാസ മേഖലകളിലും പി.സി.കെ തന്റെ കർമ്മകുശലത അടയാളപ്പെടുത്തിയിട്ടുണ്ട്.
മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദിന്റെ ജന. സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വികസനത്തിനായി ചെയ്ത സേവനങ്ങൾ സ്തുത്യർഹമാണ്.മൊഗ്രാൽ ഗവ. ഹൈസ്കൂളിന്റെ പി.ടി.എ പ്രസിഡന്റായി 1981 മുതൽ 1991 വരെയുള്ള ഒരു ദശാബ്ദക്കാലം മാതൃകാപരമായ പ്രവർത്തനങ്ങളാണ് പി.സി.കെ കാഴ്ചവെച്ചത്.1981ൽ ഗവ.യു.പി സ്കൂൾ ആയിരുന്ന മൊഗ്രാൽ സ്കൂൾ പിന്നീട് ഹൈസ്കൂൾ ആയി മാറിയതിന് പിന്നിലും പി.സി.കെ യുടെ കയ്യൊപ്പുണ്ട്. ഏഴാം തരത്തിൽ വെച്ച് പഠിത്തം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ അന്യദേശത്ത് പോയി തുടർപഠനം നടത്തുകയോ ചെയ്യേണ്ട അവസ്ഥയായിരുന്നു അന്ന്. പ്രത്യേകിച്ച് പെൺകുട്ടികളായിരുന്നു ഇത് മൂലം ഏറെ ദുരിതമനുഭവിച്ചിരുന്നത്.
ഈ സമയത്താണ് കേരളത്തിലെ യു.പി സ്കൂളുകളെ അപ്ഗ്രേഡ് ചെയ്യാൻ നായനാർ മന്ത്രിസഭ തീരുമാനിക്കുന്നത്. 1982 ലായിരുന്നു ഇത്. ഡോ. സുബ്ബറാവു എം.എൽ.എ യിലൂടെ മൊഗ്രാൽ സ്കൂളും അപ്ഗ്രേഡ് ലിസ്റ്റിൽ ഇടം പിടിച്ചു. എന്നാൽ 45 ദിവസത്തിനകം മൂന്ന് മുറികളുള്ള കെട്ടിട്ടം പണിത് ഭൗതിക സാഹചര്യം നാട്ടുകാർ ഒരുക്കണമെന്ന നിബന്ധന സർക്കാർ മുന്നോട്ട് വെച്ചു.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരേതനായ എം.സി അബ്ദുൽ ഖാദർ ഹാജിയുടെ നേതൃത്വത്തിൽ നാട്ടുകാർ യോഗം ചേരുകയും നിർമ്മാണ കമ്മിറ്റിയുടെ സെക്രട്ടറിയായി പി.സി. കെ യെ തെരഞ്ഞെടുക്കുകയും ചെയ്തു. തന്നിൽ അർപ്പിതമായ ദൗത്യം വിജയകരമായി പൂർത്തിയാക്കാനും നിശ്ചിത ദിവസത്തിനകം തന്നെ മൂന്ന് മുറി കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യ മാക്കാനും പി.സി.കെ യുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് സാധിച്ചു.
അങ്ങിനെ മൊഗ്രാൽ സ്കൂൾ ഹൈസ്കൂളായി മാറി.തുടർന്ന് പി ടി എ പ്രസിഡന്റ് പദവിയിൽ ഇരിക്കുമ്പോൾ തന്നെ ഒരു പാട് കെട്ടിടങ്ങൾ പി സി കെ യുടെ ശ്രമഫലമായി മൊഗ്രാൽ ഗവ. ഹൈസ്കൂളിന് അനുവദിച്ച് കിട്ടിയിട്ടുണ്ട് എന്നതും വിസ്മരിക്കാനാവാത്ത യാഥാർഥ്യമാണ്.പെർവാഡ് എസ്സ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മാനേജറായി പ്രതിഫലം കൈപ്പറ്റാതെ കുറച്ചുകാലം പി.സി.കെ സേവനം ചെയ്തിട്ടുണ്ട്.
മാനേജർ തസ്തികയ്ക്ക് മാനേജ്മെന്റ് ശമ്പളം നിശ്ചയിച്ചതോടെ അദ്ദേഹം ആ സ്ഥാനം തന്ത്രപരമായി ഒഴിഞ്ഞു. അദ്ദേഹത്തിന്റെ കളങ്കമില്ലാത്ത സേവന മനസ്കതയുടെ ആഴമാണ് ഇവിടെ വ്യക്തമാകുന്നത്!!.ഇശൽ ഗ്രാമത്തിലെ ഒട്ടുമിക്ക പരിപാടികളിലും പി.സി.കെ യുടെ സാന്നിധ്യം ഉണ്ടാവുമായിരുന്നു. ഹാസ്യത്തിന്റെ മേമ്പൊടികൾ ചേർത്തുള്ള അദ്ദേഹത്തിന്റെ പ്രസംഗം നാട്ടുകാർക്ക് ഏറെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ നർമ്മം വിതറിയുള്ള സംസാരം കേൾക്കാനുള്ള സുഖം വേറെത്തന്നെയായിരുന്നു. ഒരിക്കൽ പി.സി.കെ യ്‌ക്ക് ചെറിയ ഒരു അപകടം പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം ചെറുതായിരുന്നെവെങ്കിലും ഇടിയുടെ ആഘാതത്തിൽ അദ്ദേഹത്തിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തി ഇത്തിരി നേരം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന് ബോധം തിരിച്ച് കിട്ടിയത്. ബോധം വന്ന ഉടനെ പീസിച്ചയെ സന്ദർശിക്കാനെത്തിയ ഒരു ഉറ്റ സുഹൃത്ത് വികാരഭരിതനായി പീസിച്ചയോട് പറഞ്ഞു : അപകട വിവരം ഞാൻ ഇപ്പോഴാണ് അറിഞ്ഞത്, അത് കൊണ്ടാണ് വരാൻ വൈകിയത്.
ഇത് കേട്ട ഉടനെയുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘കുഴപ്പമില്ല, അപകട വിവരം ഞാനും ഇപ്പോൾ തന്നെയാണ് അറിഞ്ഞത്’!.അപകടനില തരണം ചെയ്യുന്നതിന് മുമ്പ് ഉരുളക്കുപ്പേരി പോലുള്ള നർമ്മത്തിൽ ചാലിച്ച പീസിച്ചയുടെ മറുപടി അവിടെ കൂടിനിന്ന ഡോക്ടർമാരടക്കമുള്ളവരിൽ പൊട്ടിച്ചിരി പടർത്തി.ഉറ്റ സുഹൃത്തുക്കളായ ടി. എം കുഞ്ഞി – പി സി കെ കൂട്ടൊരുമയിൽ വിരിയുന്ന, ചിരിയുടെ അമിട്ടിന് തിരികൊളുത്താറുള്ള നിരവധി രസകരമായ തമാശകൾക്ക് സാക്ഷിയാവാൻ ഈയുള്ളവനും സാധിച്ചിട്ടുണ്ടെന്നുള്ളത് ഇത്തരുണത്തിൽ ഓർത്തുപോവുന്നു.
അക്ഷരങ്ങളെ സ്നേഹിച്ചിരുന്ന പി.സി.കെ നല്ലൊരു വായനക്കാരനും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരനുമായിരുന്നു. മാഗസിനുകളിലും ഉത്തരദേശമടക്കമുള്ള സായാഹ്ന പത്രങ്ങളിലുമായി പി.സി.കെ യുടെ നിരവധി ലേഖനങ്ങളും കുറിപ്പുകളും ഇടം പിടിച്ചിട്ടുണ്ട്.
നാടിന്റെ സാമൂഹിക-വിദ്യാഭ്യാസ-കായിക മേഖലകളിൽ അർപ്പിച്ച സമഗ്ര സംഭാവനകൾ മാനിച്ച് 2011 ജനുവരി 30ന് ദേശീയവേദിയുടെ നേതൃത്വത്തിൽ മൊഗ്രാൽ പൗരാവലി പി.സി കെ യെ ആദരിച്ചിരുന്നു. ഈ മേഖലകളിൽ അദ്ദേഹം നടത്തിയ നിസ്വാർത്ഥ സേവനത്തിനുള്ള ജന്മനാടിന്റെ അംഗീകാരമായിരുന്നു അത്.നാടിന്റെ സർവ്വ മേഖലകളെയും സമ്പന്നമാക്കിയ പി.സി കെ നമ്മെ വിട്ട്പിരിഞ്ഞ് പതിനൊന്ന് വർഷം പൂർത്തിയാവുകയാണ്.
ഫുട്ബാളിനെ അതിരറ്റ് സ്നേഹിച്ച്,നാട്ടുകാരിൽ നൊമ്പരം സൃഷ്ടിച്ച് കടന്ന് പോയ പി.സി കുഞ്ഞിപ്പക്കി എന്ന മൊഗ്രാലുകാരുടെ സ്വന്തം ‘വലിയ പീസിച്ച’യുടെ മരണമില്ലാത്ത സ്മരണകൾ മൊഗ്രാൽ നിവാസികളുടെ മനസാന്തരങ്ങളിൽ എന്നും നിലനിൽക്കും… തീർച്ച!!