വിശേഷ പരിപാടികള്‍ നടത്തുമ്പോള്‍ നഗരസഭയില്‍ നിന്നും പോലീസില്‍ നിന്നും അനുമതിപത്രം നിര്‍ബന്ധമാക്കി, ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിച്ചു കാഞ്ഞങ്ങാട് നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Latest കേരളം പ്രാദേശികം

കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതിനാലും രോഗവ്യാപനം കുറയ്ക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരസഭ പ്രദേശത്ത് പൊതുപരിപാടികള്‍, വിവാഹം, പിറന്നാള്‍ ആഘോഷം, മരണാനന്തര ചടങ്ങുകള്‍, മറ്റ് വിശേഷ പരിപാടികള്‍ എന്നിവ നടത്തുമ്പോള്‍ നഗരസഭയില്‍ നിന്നും പോലീസില്‍ നിന്നും അനുമതിപത്രം നിര്‍ബന്ധമാക്കി. വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കും. നിലവില്‍ രോഗലക്ഷണമുള്ളവരും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും കോവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വിദേശത്ത് നിന്നും അന്യസംസ്ഥാനത്തു നിന്നും നാട്ടിലേക്ക് എത്തുന്നവര്‍ ക്വാറന്റയിനില്‍ കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ് ചെയ്ത് രോഗം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, കുഞ്ഞുങ്ങള്‍ എന്നിവര്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ടതാണ്. കടകളിലും ആരാധാനാലയങ്ങളിലും വീടുകളിലും എ.സി ഉപയോഗം കുറയ്ക്കണം. ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ആരാധനാലയങ്ങള്‍ ഹോട്ടലുകള്‍, ഗ്രൗണ്ടുകള്‍, മാര്‍ക്കറ്റ്, ബീച്ചുകള്‍, ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിച്ചു. ഓഡിറ്റോറിയം, ഹാളുകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 20 പേര്‍ മാത്രമെ പങ്കെടുക്കാന്‍ പാടുള്ളൂ.

കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യം, പോലീസ്, വകുപ്പുകളുമായി യോജിച്ച് തീവ്ര വ്യാപനം നിയന്ത്രിക്കാന്‍ സംയുക്ത പരിശോധ നടത്തും.
നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.
നഗരസഭയിലെ മത്സ്യ, മാംസ കച്ചവടം രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ മാത്രം അനുവദിക്കും.
തട്ട് കടകള്‍ പൂര്‍ണമായും നിരോധിച്ചു. ഹോട്ടലുകള്‍, റസ്റ്റോറെന്റുകള്‍ വൈകുന്നേരം 7 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഓപ്പണ്‍ ജിമ്മുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവ പൂര്‍ണ്ണമായും അടച്ചിടാനും അനധികൃത വഴിയോര കച്ചവടം പൂര്‍ണമായും നിരോധിക്കാനും
സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാരുടെ നിരീക്ഷണം കര്‍ശനമാക്കാനും തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, ഹോസ്ദുര്‍ഗ്ഗ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മണി, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ചന്ദ്ര മോഹന്‍, എം എല്‍ എ പ്രതിനിധി സി കെ ബാബുരാജ്, മുന്‍ ചെയര്‍മാന്‍ വി.വി രമേശന്‍, സെക്ടറല്‍ മജിസ്‌ടേറ്റുമാര്‍, ഹോസ്ദുര്‍ഗ് ,കാഞ്ഞങ്ങാട് വില്ലേജ് ഓഫീസര്‍മാര്‍, കൗണ്‍സിലര്‍മാരായ സി.കെ അഷറഫ്, എം ബല്‍രാജ്, നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍, എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *