പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് ; ഡിജിറ്റല്‍ ഇന്ത്യയെ മോഡി സര്‍ക്കാര്‍ കാളവണ്ടി യുഗത്തിലേക്ക് നയിക്കുന്നു -മൊഗ്രാല്‍ ദേശീയവേദി

Latest പ്രാദേശികം

മൊഗ്രാല്‍:എണ്ണ കമ്പനികള്‍ പ്രതിദിനം വില വര്‍ദ്ധിപ്പിക്കുന്നത് മൂലം രാജ്യത്ത് പെട്രോള്‍ വില സെഞ്ച്വറിയില്‍ എത്തിനില്‍ക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ചിരിക്കുന്നത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മോഡിയുടെ ‘ഡിജിറ്റല്‍ ഇന്ത്യയെ’ വീണ്ടും കാളവണ്ടി യുഗത്തിലേക്ക് തള്ളിയിടാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം ആരോപിച്ചു.
കോവിഡ് മഹാമാരിയുടെ ദുരിതം കൊണ്ട് ജീവിതം വഴിമുട്ടിയ ജനങ്ങള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവില വര്‍ദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ ജൂണ്‍ മാസത്തിനിടെ മാത്രം എട്ടാം തവണയാണ് പെട്രോളിനും, ഡീസലിനും വില വര്‍ദ്ധിപ്പിച്ചത്. വില വര്‍ദ്ധനവ് രാജ്യത്തെ സമസ്തമേഖലകളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സാധാരണക്കാരുടെ അടുക്കള വരെ വിലക്കയറ്റത്തിന്റെ അത്യുഷ്ണം അനുഭവിക്കുകയാണ്. ഇതിനെതിരെ ഉയര്‍ന്നുവരുന്ന രാജ്യവ്യാപക പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുകയാണെന്നും ദേശീയ വേദി കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍ 2017ല്‍ രാജ്യത്ത് നടപ്പിലാക്കിയ ദൈനംദിന വില നിര്‍ണ്ണയ രീതി ഇങ്ങിനെയൊരു ജനവിരുദ്ധ സ്വഭാവം കൈവന്നത് കേന്ദ്രസര്‍ക്കാറിന്റെ പിടിപ്പ്‌കേട് കൊണ്ട് മാത്രമാണ്. പെട്രോളിനും, ഡീസലിനും ഉപഭോക്താക്കള്‍ നല്‍കുന്ന തുകയില്‍ പകുതിയിലേറെയും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നികുതികളാണ് എന്നിരിക്കെ ഈ നികുതി കുറക്കാന്‍ പോലും തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്.
പെട്രോള്‍, ഡീസല്‍ വില കുതിക്കുമ്പോള്‍ അതില്‍ സാമ്പത്തികനേട്ടം ഉണ്ടാകുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളാണ്. വില കൂടുന്നതിനനുസരിച്ച് ദിവസവും നികുതി വരുമാനവും ഉയരുകയാണ്. അതുകൊണ്ടാണ് ഇന്ധനം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ അടിസ്ഥാന വിലയുടെ മൂന്നിരട്ടി നല്‍കേണ്ടി വരുന്നത്. നികുതി കുറയ്ക്കില്ലെന്നത് ജനവിരുദ്ധ സമീപനമാണ്. ജനങ്ങള്‍ കോവിഡ് മൂലം വലിയ സാമ്പത്തിക ക്ലേശങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ എണ്ണ കമ്പനികളുടെ താല്പര്യത്തിനപ്പുറത്ത് ഇന്ധന വില നിയന്ത്രിക്കാനും, നികുതി കുറച്ച് സാമ്പത്തിക ഭാരം കുറയ്ക്കാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.
പ്രസിഡന്റ് മുഹമ്മദ് അബ്കോ അധ്യക്ഷത വഹിച്ചു. എം എ മൂസാ, ടി കെ ജാഫര്‍, മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ടി കെ അന്‍വര്‍, മുഹമ്മദ് സ്മാര്‍ട്ട്, മുഹമ്മദ് കുഞ്ഞി മാഷ്, മനാഫ് എല്‍ ടി, അഷ്റഫ് പെര്‍വാഡ്, എച്ച് എം കരീം, അബ്ദുള്ള കുഞ്ഞി നടുപ്പളം, മുഹമ്മദ് മൊഗ്രാല്‍, ജലാല്‍, അമീന്‍ യു എം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *